തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂട് ശമിപ്പിച്ച് ശക്തമായ മഴ. ഇന്നും വരും ദിവസങ്ങളിലും അതിശക്തമായ മഴയായിരിക്കും കേരളത്തിൽ ലഭിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നേരത്തെ ഇന്ന് പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ പിന്നീട് മുന്നറിയിപ്പിൽ മാറ്റം വരുത്തുകയായിരുന്നു.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. അതിനാൽ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല.
Discussion about this post