ബംഗലൂരു: കോൺഗ്രസ്സുമായുള്ള സഖ്യ സാദ്ധ്യതകളെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ജനതാ ദൾ എസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. ഒക്ടോബർ 21ന് ആരംഭിക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കോൺഗ്രസ്സ്- ജെഡിഎസ് സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ച് പതിനഞ്ച് എം എൽ എമാർ രാജി വെച്ച പശ്ചാത്തലത്തിലാണ് കർണ്ണാടകയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
മകനും ജനതാ ദൾ എസ് നേതാവുമായ മുൻ മുഖ്യമന്ത്രി കുമാരസ്വാമിയെ കോൺഗ്രസ്സ് ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും ഇനി അത് ആവർത്തിക്കാൻ ഒരുക്കമല്ലെന്നും ദേവ ഗൗഡ പറഞ്ഞു. പതിനഞ്ച് സീറ്റുകളിലേക്കും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കർണ്ണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കെതിരെ രൂപം കൊണ്ട കോൺഗ്രസ്സ്- ജെഡിഎസ് സഖ്യത്തിൽ തമ്മിൽ തല്ലും മൂപ്പിളമ തർക്കവും തുടക്കം മുതലേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവിൽ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എം എൽ എമാർ പാർട്ടികൾ വിട്ടപ്പോൾ കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ തികച്ച് ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു.
Discussion about this post