ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറുന്ന വിഷയം സജീവ പരിഗണനയിലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗേസ്റ്റൺ ബ്രൗൺ.
ചോക്സി സമർപ്പിച്ച അപ്പീലുകൾ നിലവിൽ ആന്റിഗ്വ ബാർബുഡ കോടതികളുടെ പരിഗണനയിലാണെന്നും അവയിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ബ്രൗൺ അറിയിച്ചു. അപ്പീലുകളിൽ തീരുമാനമാകുന്ന മുറയ്ക്ക് ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഹുൽ ചോക്സിയെ സംരക്ഷിക്കില്ലെന്നും അയാളെ ചോദ്യം ചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് തടസ്സമുണ്ടാകില്ലെന്നും ബ്രൗൺ വ്യക്തമാക്കി.
പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ പ്രതി നീരവ് മോദി ചോക്സിയുടെ അനന്തിരവനാണ്. 13500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ഇരുവരെയും അന്താരാഷ്ട്ര തലത്തിൽ കൃത്യമായി പിന്തുടരുന്ന ഇന്ത്യൻ ഏജൻസികളുടെ നടപടി രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക കുറ്റവാളികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.
നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടിയിരുന്നു. ലണ്ടനിലെ കേസുകൾ തീരുന്ന മുറയ്ക്ക് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുമെന്ന് ബ്രിട്ടീഷ് സർക്കാരും അറിയിച്ചിട്ടുണ്ട്.
Discussion about this post