ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്രാ മനേകയ്ക്ക് അത്ഭുത സിദ്ധികളുണ്ടെന്ന് പ്രചാരണം. ബുഷ്രയുടെ പ്രതിബിംബം കണ്ണാടിയിൽ പതിയില്ലെന്ന വാർത്ത പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ വാർത്താ ചാനലുകളാണ്.
കൂടാതെ ഇവർക്ക് മാരക രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ടെന്നും പ്രചാരണമുണ്ട്. പൊതു ഇടങ്ങളിൽ മുഖാവരണമില്ലാതെ ഒരിക്കലും പ്രത്യക്ഷപ്പെടാറില്ലാത്ത ബുഷ്ര മനേക അധികസമയവും ഔദ്യോഗിക വസതിക്കുള്ളിലെ പ്രാർത്ഥനാ മുറിക്കുള്ളിൽ തന്നെയാണ്. ബുഷ്രയെക്കുറിച്ച് ദുരൂഹത നിറഞ്ഞ നിരവധി കഥകളാണ് പാകിസ്ഥാനിൽ പ്രചരിക്കുന്നത്.
ബുഷ്രയുടെ ആജ്ഞാനുവർത്തികളായി രണ്ട് ‘ജിന്നുകൾ‘ ഉണ്ടെന്നും അവർക്ക് ഏത് സമയവും ഏത് രൂപവും ധരിക്കാൻ കഴിവുണ്ടെന്നും പാക് മാദ്ധ്യമമായ ക്യാപിറ്റൽ ടിവി അവകാശപ്പെടുന്നു. ജിന്നുകൾക്ക് ബുഷ്ര നേർച്ചകൾ അർപ്പിക്കാറുണ്ടെന്നും അവയെ കൊണ്ട് കാര്യസാദ്ധ്യം നടത്താറുണ്ടെന്നും മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആറ് മാസം മുൻപായിരുന്നു ഇമ്രാൻ ഖാൻ ബുഷ്ര ബിബിയെ വിവാഹം കഴിച്ചത്. പിങ്കി ബിബി എന്നറിയപ്പെടുന്ന ബുഷ്ര റിയാസ് മുൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഖവാർ ഫരീദ് മനേകയുടെ ആദ്യ ഭാര്യയായിരുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്തിനാലാം സമ്മേളനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ഇമ്രാൻ ഖാൻ ബുഷ്രയ്ക്കൊപ്പം ഉമ്ര ചെയ്തിരുന്നു. തല മുതൽ കണങ്കാൽ വരെ മൂടുന്ന വസ്ത്രം ധരിച്ചായിരുന്നു ബുഷ്ര അന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത്.
ബ്രിട്ടീഷ് പൊതു പ്രവർത്തകയായ ജെമിമ ഗോൾഡ്സ്മിത്തും ബിബിസി അവതാരക റേഹം ഖാനുമാണ് ഇമ്രാന്റെ ആദ്യ ഭാര്യമാർ.
Discussion about this post