അറസ്റ്റഡ് ലാൻഡിംഗ് വിജയകരമായി പൂർത്തീകരിച്ച് ചരിത്രം കുറിച്ചതിന് പിന്നാലെ അടുത്ത അവിസ്മരണീയ നേട്ടവുമായി നാവിക സേനയുടെ യുദ്ധവിമാനം തേജസ്സ്. ഗോവയിൽ വെച്ച് നടന്ന തീര കേന്ദ്രീകൃതമായ പരീക്ഷണത്തിൽ വിക്ഷേപണവും നിയന്ത്രിത ലാൻഡിംഗും ഒരേ ചാക്രിക പര്യടനത്തിന്റെ ഭാഗമായി പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ തേജസ്സ്.
കഴിഞ്ഞ ദിവസം ഗോവയിൽ ഐ എൻ എസ് ഹൻസ യുദ്ധക്കപ്പലിൽ വൈകുന്നേരം 4.21ന് വിക്ഷേപിക്കപ്പെട്ട തേജസ്സ് 4.31ന് കൃത്യമായി അറസ്റ്റിംഗ് ഗിയർ മേഖലയിൽ നിയന്ത്രിതമായി ‘പിടിച്ചു കെട്ടി.‘
വിക്ഷേപണവും നിയന്ത്രിത ലാൻഡിംഗും ഇതിന് മുൻപും വെവ്വേറെ നടത്തിയിട്ടുണ്ടെങ്കിലും രണ്ട് പ്രവർത്തനങ്ങളും ഒരേ സമയത്ത് പൂർത്തീകരിക്കുന്നത് ഇത് ആദ്യമായാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
യുദ്ധക്കപ്പലിൽ യുദ്ധവിമാനത്തെ റൺവേയിലെ ഇലക്ട്രിക് വയറുകളുടെ നിയന്ത്രണത്തിൻ കീഴിൽ പിടിച്ചു നിർത്തുന്ന ‘അറസ്റ്റഡ് ലാൻഡിംഗ്‘ കഴിഞ്ഞ മാസം പതിമൂന്നാം തീയതി തേജസ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിന് പിന്നാലെ അടുത്ത നേട്ടവും തേജസ് വിജയകരമായി പൂർത്തിയാക്കിയതിന് ഡി ആർ ഡി ഒയിലെയും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്കൽസ് ലിമിറ്റഡിലെയും നാവിക സേനയിലെയും ഉദ്യോഗസ്ഥരെ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് അനുമോദിച്ചു.
വിമാനവാഹിനിക്കപ്പലിൽ അറസ്റ്റഡ് ലാൻഡിംഗും നിയന്ത്രിത വിക്ഷേപണ ലാൻഡിംഗും നടത്താൻ ശേഷിയുള്ള നാലാമത്തെ മാത്രം സൈനിക ശക്തിയായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.
Discussion about this post