തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
ചക്രവാതച്ചുഴിയും, ന്യൂനമർദ്ദവുമാണ് നിലവിൽ മഴയ്ക്ക് കാരണം ആകുന്നത്. തെക്കൻ തമിഴ്നാടിന് മുകളിലായാണ് ചക്രവാതചുഴി നിലനിൽക്കുന്നത്. തെക്കൻ ഛത്തീസ്ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുന മർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുന മർദ്ദപാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post