അയോധ്യ ഭൂമി തർക്ക കേസിലെ വാദം ഒക്ടോബർ 17 നകം പൂർത്തിയാക്കുമെന്ന് സുപ്രീം കോടതി. ഈ കേസിലെ വാദം ഒക്ടോബർ 18 ന് പൂർത്തിയാക്കാനുളള സമയപരിധി കോടതി നേരത്തെ നിശ്ചയിച്ചിരുന്നു. അയോധ്യ തർക്ക കേസിലെ വിധി നവംബറിൽ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകിയാണ് സുപ്രീം കോടതിയുടെ നടപടി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബറിൽ വിരമിക്കുകയാണ്. സെപ്റ്റംബർ 26 ന് ആണ് എല്ലാ അപേക്ഷകൾക്കും ഒക്ടോബർ 18 ന് അപ്പുറം ഒരു ദിവസം പോലും അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.ശനിയാഴ്ചകളിലും വാദം കേൾക്കാൻ തയ്യാറാണെന്ന് സുപ്രീം കോടതി അറിയിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് സുപ്രീം കോടതി പ്രതിദിന വാദം കേൾക്കാൻ ആരംഭിച്ചത്. തിങ്കളാഴ്ച മുതൽ വെളളിയാഴ്ച വരെയാണ് കേസ് പരിഗണിച്ചിരുന്നത്.
ഹിന്ദു പാർട്ടികളിലൊന്നായ രാം ജന്മഭൂമി പുനരുധാർ സമിതി കേസ് വാദിക്കാൻ അധിക സമയം ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം ‘ ഞങ്ങൾക്ക് സമയമില്ല, ഞങ്ങളുടെ പക്കലില്ലാത്തത് നിങ്ങൾ ചോദിക്കുന്നു’ കൂടുതൽ സമയം അനുവദിക്കാൻ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. രണ്ടു ദിവസത്തിനുളളിൽ വാദം അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഹിന്ദു പാർട്ടികളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വരെയാണ് ഹിന്ദു പാർട്ടികൾക്ക് സമയം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച മുതൽ മുസ്ലീം പാർട്ടികളുടെ കേസിൽ വാദം തുടങ്ങും. അതേ സമയം ഹിന്ദു പാർട്ടികൾക്ക് മറ്റ് പാർട്ടികളിൽ നിന്ന് സമയ പരിധി തേടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പതിനാല് അപ്പീലുകൾ ആണ് കോടതി പരിഗണിക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാംലല്ല എന്നിവയ്ക്ക് തുല്യമായി വിഭജിക്കാൻ ആണ് അലഹബാദ് കോടതി ഉത്തരവിട്ടത്.
Discussion about this post