മരടിലെ ഫ്ലാറ്റുകൾ തകർക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്ന് സൂചന. കാറ്റ് കുറവുള്ള സമയം എന്ന നിലയ്ക്കാണിത്. ആറു മണിക്കൂർ മുമ്പേ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും തടയേണ്ടതിനാൽ തിരക്ക് കുറവുള്ള സമയമാകും പരിഗണിക്കുക. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.
താഴെ മുതൽ അഞ്ച് നില വരെയാകും സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുക. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പൊട്ടിക്കും. താഴെ നിന്ന് പൊട്ടിത്തുടങ്ങുന്നതിനാൽ കെട്ടിടം നേരേ താഴേക്ക് പതിക്കുമെന്നാണ് കണക്കുകൂട്ടൽ. പൊളിക്കുന്ന ഏജൻസികൾക്ക് മൈനിങ് എൻജിനീയർമാർ ഒപ്പമുണ്ടാകണം.
കൊച്ചിയിൽനിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ, സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലാകും ഇത് കൊണ്ടുവരിക. ഏജൻസികളുടെ സാങ്കേതിക വിദഗ്ദ്ധരിൽ ഷോട്ട് ഫയററും (പെസോയുടെ ലൈസൻസുള്ളയാൾ) ബ്ലാസ്റ്റേഴ്‌സും (മൈൻസ് ഡയറക്ടറേറ്റിന്റെ ലൈസൻസുള്ളയാൾ) വേണം. സ്ഫോടനമുണ്ടാക്കുന്ന കമ്പനം (വൈബ്രേഷൻ) പഠിക്കാൻ ഏജൻസികളോട് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും അപകട സാധ്യത കുറഞ്ഞ കെട്ടിടമാകും ആദ്യം തകർക്കുക. ഇത് ആളുകളിൽ വിശ്വാസം ഉണ്ടാക്കും. സമീപത്ത് പൈതൃക കെട്ടിടങ്ങൾ ഉണ്ടെങ്കിൽ ഇവ പ്രത്യേകം പരിരക്ഷിക്കും.
മുംബൈയിലെ ‘എഡിഫിസ് എൻജിനീയറിങ്’ എന്ന കമ്പനിക്ക് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാർ നൽകുമെന്നാണ് സൂചന. ‘വിജയ് സ്റ്റീൽസി’ന് രണ്ടെണ്ണമാകും പൊളിക്കാൻ നൽകുക എന്നും സൂചനയുണ്ട്.
Discussion about this post