ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് വാട്സാപ്പിനോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. തിങ്കളാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിർദേശം. ഇസ്രയേൽ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് വാട്സാപ്പ് വെളിപ്പെടുത്തിയത്.
2019 മെയിൽ രണ്ടാഴ്ച നിരീക്ഷണം തുടർന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയാണ് സ്പൈവെയറായ പെഗാസസിന്റെ ഉപജ്ഞാതാക്കൾ. സർക്കാർ ഏജൻസികൾക്ക് മാത്രമാണ് സ്പൈവെയർ നൽകുന്നതെന്നാണ് എൻഎസ്ഒയുടെ അവകാശവാദം.
എന്നാൽ 20ഓളം രാജ്യങ്ങളിലുള്ള 1,400ലധികം പേരുടെ ഫോൺ ഇസ്രയേല്‍ സർക്കാരിനു വേണ്ടി ചോർത്തിയതിന് എൻഎസ്ഒ എന്ന ഐടി കമ്പനിക്കെതിരെ സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയെ വാട്സാപ്പ് സമീപിച്ചിരുന്നു. വീഡിയോ കോളിങ് സിസ്റ്റത്തിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്സ് ആപ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗാസസ് വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ്, കോൺഡാക്ട്, കലണ്ടർ ഇവന്റ് എന്നിവ ചോർത്തുന്നു.
നേരത്തെ, എൻഎസ്ഒ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. അംഗീകൃത സർക്കാർ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ് സേവനം നൽകുന്നതെന്നും എൻഎസ്ഒ വ്യക്തമാക്കി.
Discussion about this post