അയോധ്യക്കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിങ്ങനെ മേഖലകൾ തിരിച്ച് യോഗം ചേരുകയും നിർദേശങ്ങൾ നേതാക്കൾക്ക് കൈമാറുകയും ചെയ്തു.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രകോപനപരമായ പ്രസ്താവനകളും വിലക്കിയിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങൾ പാടില്ല. വിധിക്ക് ശേഷം കേന്ദ്ര സർക്കാർ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കും.
അതിന് മുൻപ് ആരും പ്രതികരിക്കരുത്.
യുപിയിൽ അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 40 കമ്പനി കേന്ദ്ര സേനയെ ഉടൻ യുപിയിൽ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയിൽ തുടരും. 10 കമ്പനി ദ്രുത കർമസേന ഇതിനോടകം യുപിയിൽ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉൾപ്പെടെ 12 പ്രശ്ന ബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക.
നേരത്തെ ആർഎസ്എസിന്റെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗവും സംയമനം പാലിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ആർഎസ്എസിന്റെ ഈ മാസം 10 നും 20നും ഇടയിലുള്ള പരിപാടികൾ റദ്ദാക്കി. വിധിയും തുടർന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും പുറത്തും ഏറെ ഉറ്റു നോക്കുന്നതിനാല് കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കരുതലോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്.
Discussion about this post