ജെഎൻയുവിൽ സമരത്തിന് എബിവിപിയും.എബിവിപി സർവ്വകലാശാല യൂണിറ്റ് നാളെ യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. അതേ സമയം ഫീസ് വർധനവിനെതിരെയാണ് സമരമെന്നും ഇടതുവിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയ വത്കരിച്ചെന്നും എബിവിപി നേതൃത്വം ആരോപിച്ചു.
സമരത്തിൽ തങ്ങൾ തുടക്കം മുതലുണ്ടായിരുന്നുവെന്നും എബിവിപി നേതൃത്വം പറഞ്ഞു. ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്ന് മുതൽ ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്തു.
അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കുന്നില്ല. ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥി യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
Discussion about this post