മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബർ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോ-ഓർഡിനേറ്റർ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്. യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിധി അടുത്ത ദിവസം തന്നെ വരും. ഇതും അയോധ്യവിധിയും മറ്റു കണക്കിലെടുത്താണ് കനത്ത സുരക്ഷയൊരുക്കുന്നത്.
എസ്.പി., എ.എസ്.പി. തലത്തില്‍ 24 പേരും 112 ഡിവൈ.എസ്.പി.മാരും 264 ഇൻസ്പെക്ടർമാരും 1185 എസ്.ഐ./എ.എസ്.ഐ.മാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പോലീസ് ഓഫീസർമാരും സീനിയർ സിവില്‍ പോലീസ് ഓഫീസർമാരും സുരക്ഷയ്ക്കെത്തും. വനിതാ ഇൻസ്്പെക്ടർ എസ്.ഐ. തലത്തിൽ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പേർ സുരക്ഷയ്ക്കുണ്ടാവും. ഇവരിൽ് മൂന്നുപേർ എസ്.പി. തലത്തിലുള്ള പോലീസ് കണ്‍ട്രോളർമാരും രണ്ട് പേര് എ.എസ്.പി. തലത്തിലുള്ള അഡീഷണൽ പോലീസ് കണ്‍ട്രോളർമാരുമാണ്. കൂടാതെ, ഡിവൈ.എസ്.പി. റാങ്കിലുള്ള 23 പേരുമെത്തും. രണ്ടാംഘട്ടത്തിൽ 2539 പേരുണ്ടാകും. മൂന്നാംഘട്ടത്തിൽ 2992 പേരും നാലാംഘട്ടത്തിൽ3077 പേരും ശബരിമലയിലും പരിസരങ്ങളിലുമായി സുരക്ഷയ്ക്കെത്തും.
Discussion about this post