ഡൽഹി: സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ പ്രകടങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച സമരക്കാർക്കെതിരെ സർവ്വകലാശാല കോടതിയെ സമീപിച്ചു. വിദ്യാർത്ഥി നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സർവ്വകലാശാല പരാതിയിൽ ആവശ്യപ്പെടുന്നു.
സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് ഐഷാ ഘോഷ്, ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, വൈസ് പ്രസിഡന്റ് സാകേത് മൂൺ, മുൻ ജെ എൻ യു വിദ്യാർത്ഥി നേതാക്കളായ എൻ സായ് ബാലാജി, ഗീത കുമാരി, സരിക ചൗധരി, അപേക്ഷാ പ്രിയദർശിനി, കൃഷ്ണ റാവു എന്നിവർക്കെതിരെ പരാതിയിൽ നേരിട്ട് പരാമർശമുണ്ട്.
സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം വരുന്ന വിധത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ പ്രകടനങ്ങളും സമരങ്ങളും നിരോധിച്ചു കൊണ്ടുള്ള 09/08/2017ലെ കോടതി ഉത്തരവ് സമരക്കാർ പരസ്യമായി ലംഘിച്ചിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമരക്കാരെ എത്രയും വേഗം മേഖലയിൽ നിന്നും നീക്കം ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകാനും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ കൈയ്യേറ്റം ചെയ്ത രണ്ട് നേതാക്കൾക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്ടർ ചെയ്തിട്ടുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്തിയ സമരക്കാർ, മാർച്ച തടയാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന വിദ്യാർത്ഥികൾ പാർലമെന്റ് മന്ദിരത്തിന് സമീപം വരെ എത്തിയിരുന്നു.
Discussion about this post