തിരുവനന്തപുരം : വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡരികിൽ തർക്കിച്ച സംഭവത്തിൽ കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഇരുവരെയും പോലീസ് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഡ്രൈവർ യദുവിനെ ചോദ്യം ചെയ്യാൻ പോലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു.
മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റർ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് മൊഴി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. എന്നാൽ ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോവുകയാണ് ചെയ്യതത്. പത്തോളം പോലീസുകാർ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിക്കാതെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയത് എന്നും ഭാര്യ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവാണ് സിസിടിയിലെ ദൃശ്യങ്ങൾ. യദുവിനും ആര്യയ്ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ വ്യക്തത വരണമെങ്കിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പോലീസിന് ലഭിച്ചേ മതിയാകൂ. തൃശ്ശൂരിൽ നിന്നും ബസ് പുറപ്പെട്ടതിന് പിന്നാലെ നിരവധി തവണ യദു നിയമ ലംഘനം നടത്തിയെന്നാണ് ആരോപണം. ഇത് സത്യമാണോ എന്ന് കണ്ടെത്തുന്നതിനും സിസിടിവി ദൃശ്യങ്ങൾ ആവശ്യമാണ്.
Discussion about this post