ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് നിലനിൽക്കുന്ന കെട്ടിടം സരസ്വതിക്ഷേത്രം ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് മുസ്ലീം വിഭാഗത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായത്. അതേസമയം ഒന്നര മാസക്കാലമായി തുടർന്നുവന്നിരുന്ന പരിശോധന പൂർത്തിയായി.
സരസ്വതി ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഭോജശാലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ക്ഷേത്രം തകർത്താണ് ഭോജശാല നിർമ്മിച്ചത് എന്ന് വ്യക്തമായത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഭിത്തികളും തൂണുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പുറമേ വിഗ്രഹങ്ങളുടെയും ശിലകളുടെയും ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭൂചലനത്തെ പ്രതിരോധിക്കുന്ന തരത്തിൽ ആയിരുന്നു ഭിത്തികളുടെയും തൂണുകളുടെയും നിർമ്മാണം. അതിനാലാണ് ഇവ നശിക്കാതെ തുടർന്നത്.
49 ദിവസങ്ങൾക്ക് മുൻപായിരുന്നു ഭോജശാലയിൽ ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. 14 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഇതിന് പുറമേ സഹായത്തിനായി 24 തൊഴിലാളികളും ഉണ്ടായിരുന്നു. ഹിന്ദു വിഭാഗത്തിൽ നിന്നും മുസ്ലീം വിഭാഗത്തിൽ നിന്നും ഉള്ള ഓരോരുത്തരും പരിശോധനയിൽ പങ്കെടുത്തിരുന്നു.
ഭോജശാല നിലനിന്നിരുന്ന സ്ഥലം നേരത്തെ സരസ്വതി ക്ഷേത്രമായിരുന്നുവെന്ന് മുൻ ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥനായിരുന്ന കെ.കെ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇതോടെയായിരുന്നു പ്രദേശം സംബന്ധിച്ച വിവാദങ്ങൾ വീണ്ടും ആരംഭിച്ചത്. ഭോജശാലയിൽ പണ്ട് കമൽ മൗല മസ്ജിദ് ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് മുസ്ലീം വിഭാഗം പറയുന്നത്.
Discussion about this post