മുംബൈ: രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് വകുപ്പ്. നീരവിന്റെ 2400 കോടി രൂപ വില മതിക്കുന്ന കാലാ ഘോഡയിലെ റിഥം ഹൗസും വർളിയിലെ വീടുമാണ് എൻഫോഴ്സ്മെന്റ് കണ്ടു കെട്ടി ലേലം ചെയ്യാൻ ഒരുങ്ങുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വകുപ്പ് നൽകുന്ന അപേക്ഷ പ്രത്യേക കോടതി പരിഗണിച്ചാൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത നടപടിയായി ഇത് അംഗീകരിക്കപ്പെടും. കേസിൽ ജനുവരി പത്തിനാണ് കോടതി വാദം കേൾക്കുക. ലേലം ചെയ്യപ്പെട്ടാൽ ലേല തുകയും അല്ലാത്ത പക്ഷം വസ്തുവകകളും സർക്കാരിന് സ്വന്തമാകും. പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിയിൽ പ്രതിയാക്കപ്പെട്ട നീരവ് മോദി, നിലവിൽ ലണ്ടനിലാണ്. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ ലണ്ടനിൽ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ നീരവിന്റെ ബന്ധുവായ മെഹുൽ ചോക്സിയും പ്രതിയാണ്.
Discussion about this post