ഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ അക്രമികൾ തീവെച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ആലോചിച്ച് പെൺകുട്ടിയുടെ കുടുംബത്തിന് മറ്റ് സൗകര്യങ്ങൾ കൂടി ചെയ്ത് നൽകുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അവിനാശ് ആവസ്ഥി മാദ്ധ്യമങ്ങളെ അറിയിച്ചു.
സർക്കാരിനെ പ്രതിനിധീകരിച്ച് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നും ഉണ്ടാകുമെന്നും പ്രതികൾക്ക് ഉടൻ കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ പെൺകുട്ടിയെ അക്രമികൾ വലിച്ചിഴച്ച് കൊണ്ടു പോയി തീകൊളുത്തുകയായിരുന്നു. തുടർന്ന് 90 ശതമാനം പൊള്ളലേറ്റ 24കാരിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് കുട്ടി വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Discussion about this post