ഗാസിയാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊതുമുതൽ നശിപ്പിച്ച് അക്രമം അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 3500 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും ആക്രമിക്കപ്പെടുന്നവർ നൽകുന്ന പരാതികളും അടിസ്ഥാനമാക്കിയാണ് നടപടി. പള്ളികളിൽ പ്രാർത്ഥനകൾക്ക് ശേഷം മടങ്ങുന്നതിനിടെ അപ്രീതിക്ഷിതമായി ആളുകൾ സംഘടിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിന് ചില സാമൂഹ്യ വിരുദ്ധരാണ് നേതൃത്വം നൽകിയത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അറിവോടെയായിരുന്നു അക്രമം. അറസ്റ്റിലായവരിൽ മുന്നൂറോളം പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. ഇവർക്കെതിരെ യുക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കും. പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിംഗ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ കർശനമാക്കിയതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായും സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഉത്തർപ്രദേശ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മുസാഫർ നഗറിൽ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ നിയമം കൈയ്യിലെടുത്താൽ കർശനമായി നേരിടുമെന്നും പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.
Discussion about this post