ഇന്ത്യയെ കഷണങ്ങളാക്കാൻ മുദ്രാവാക്യം മുഴക്കുന്ന ടുക്കടേ ഗ്യാങ്ങിനെതിരേയും അവരെ പിന്നിൽ നിന്ന് സഹായിയ്ക്കുന്നവർക്കെതിരെയും അതിശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യൻ എക്സ്പ്രസ്സ് സംഘടിപ്പിച്ച തിങ്ക് എഡ്യു 2020 (#ThinkEdu2020) കോൺക്ലേവിലാണ് കേന്ദ്ര മാതൃശിശു സംരക്ഷണ മന്ത്രി തന്റെ മനസ്സു തുറന്നത്
“നിയമത്തിൽ പഴുതുകൾ ഇല്ലാതിരിക്കാനാണ് ഏതൊക്കെ മതക്കാർക്കാണ് പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് ലഭിയ്ക്കുന്നതെന്ന് വ്യക്തമായി എഴുതി നിയമമാക്കിയത്. പാകിസ്ഥാനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അവർ സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ അവിടുള്ള ഇസ്ലാം അല്ലാത്തവർക്ക് മതപീഡനത്തിൽ നിന്ന് രക്ഷപെടാൻ ഇന്ത്യയിൽ അഭയം പ്രാപിച്ചാൽ അവർക്ക് ഇളവ് നൽകുന്നതിൽ എന്താണ് കുഴപ്പം? ആരാധനാലയങ്ങൾ തകർക്കപ്പെടുമ്പോൾ, പതിനൊന്നും പന്ത്രണ്ടൂം വയസ്സായ പെൺകുട്ടികൾ ആക്രമിക്കപ്പെടുമ്പോൾ, ബലാത്സംഗം ചെയ്യപ്പെട്ട് അതിൽ നിന്ന് രക്ഷപെടാൻ ഇന്ത്യയിൽ അഭയം പ്രാപിക്കുമ്പോൾ അവർക്ക് ഇടം നൽകണ്ടേ?” സ്മൃതി ചോദിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷപീഡനങ്ങളെപ്പറ്റിയും കേന്ദ്രമന്ത്രി വിശദമായി സംസാരിച്ചു.
“മുംബൈയിൽ പത്തുകൊല്ലം ജീവിച്ചയാളാണ് താൻ. അവിടെ നരിമൻ പോയിന്റിൽ ഒരു ഹബാദ് ഹൗസ് (ജൂത ആരാധനാലയം) ഉണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു. പക്ഷേ പാകിസ്ഥാനിൽ നിന്ന് 26/11 സമയത്ത് ഈ മണ്ണിൽ നുഴഞ്ഞുകയറി വന്ന ഭീകരവാദികൾ ആ ഹബാദ് ഹൗസ് കണ്ടെത്തി അവിടെയുണ്ടായിരുന്ന ഗർഭിണിയായ ജൂത സ്ത്രീയെ വെടിവച്ചുകൊന്നു. നമ്മുടെ രാജ്യത്തുള്ളവർ അവിടെ അങ്ങനെയൊരു ആരാധനാലയം ഉണ്ടെന്ന് പോലും ശ്രദ്ധിയ്ക്കാത്തപ്പോൾ പാകിസ്ഥാനിൽ നിന്ന് മുംബൈയിലെത്തിയ ഭീകരവാദികൾ ആ ഗർഭിണിയായ വനിതയെ ഒരു ജൂത സ്ത്രീയായതുകൊണ്ട് മാത്രം കൊലപ്പെടുത്തി. ഇതാണ് പാകിസ്ഥാൻ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള കാലതാമസം ഒഴിവാക്കണമെന്നതിന് ഇനിയുമധികം തെളിവാവശ്യമുണ്ടോ?” കേന്ദ്രമന്ത്രി ചോദിച്ചു.
”ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്ന് വന്നാൽ അവർക്ക് അന്തസ്സായ ജീവിതമൊരുക്കാൻ ഇന്ത്യ ബാദ്ധ്യതപ്പെട്ടവളാണെന്ന് മഹാത്മാഗാന്ധിയാണ് പറഞ്ഞതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. “എന്റെ മുത്തശ്ശി ബംഗ്ലാദേശിലെ മതപീഡനം കാരണം ആസാമിലേക്ക് കുടിയേറിയതാണ്. എന്റെ മുത്തച്ഛൻ ലാഹോറിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലഭയം പ്രാപിച്ചയാളുമാണ്.“ അഭയാർത്ഥികളുടെ വേദനകൾ എനിയ്ക്ക് നേരിട്ടറിയാം” അവർ പറഞ്ഞു.
“ആദിഗുരു ഗുരുനാനാകിന്റെ ജന്മസ്ഥലമായ നങ്കാന സാഹിബിൽ എന്താണ് നടന്നത്? ഹിന്ദുവായതുകൊണ്ടാണോ അവിടത്തെ ഗ്രന്ഥിയുടെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയത്? അവൾ സിഖ് ആയിരുന്നു. എന്റെ രാഷ്ട്രം ഹിന്ദുക്കൾക്ക് മാത്രമല്ല, പാർസികൾക്ക്, സിഖുകാർക്ക്, ബൗദ്ധർക്ക്, ജൈനർക്ക്, ക്രിസ്ത്യാനികൾക്ക് ഒക്കെ അഭയം നൽകാൻ, പൗരത്വം നൽകാൻ കാലാവധിയിൽ ഇളവനുവദിച്ചു എന്നുള്ളതിൽ ഞാൻ അതിയായ സന്തോഷവതിയാണ്. അതിയായി അതിൽ അഭിമാനം കൊള്ളുകയാണ്” സ്മൃതി വ്യക്തമാക്കി.
ഡൽഹിയിൽ ആക്രമണമഴിച്ചുവിട്ട ജാമിയ മിലിയയിലേയും ജെ എൻ യുവിലേയും തുക്കടേ തുക്കടേ ഗ്യാങ്ങിനെതിരേയും സ്മൃതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
“ഒരു യൂണിഫോമിട്ട ഓഫീസറുടെ നേർക്ക് പാകിസ്ഥാനു വേണ്ടി കല്ലെടുത്തെറിയാൻ എന്തെങ്കിലും കാരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പാകിസ്ഥാനു വേണ്ടി ഇന്ത്യൻ നികുതിദായകൻ പണം നൽകി വാങ്ങിയ ഒരു ബസ് കത്തിയ്ക്കുന്നതിൽ എന്തെങ്കിലും കാരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാശ്മീരിനെ മോചിപ്പിക്കൂ എന്ന് വിളിച്ചു പറയാൻ ഒരു കാരണവുമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാശ്മീരിനെ എവിടെയും മോചിപ്പിക്കാൻ പോകുന്നില്ല. അത് പറഞ്ഞാൽ ഞാൻ മതേതര അല്ലാതാവുമെങ്കിൽ ആ മതേതരത്വം ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും. സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ ആഘോഷങ്ങൾ നടത്തിയവർക്ക് മുന്നിൽ പോയി നിൽക്കാൻ ഒരു കാരണവും ഞാൻ കരുതുന്നില്ല. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് മുദ്രാവാക്യം മുഴക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല“… കേന്ദ്രമന്ത്രി വ്യക്തമാക്കി.
”നരേന്ദ്രമോദിയോട് ദേഷ്യമുണ്ടെങ്കിൽ പണക്കാരനല്ലാത്ത, ജീവിക്കാനായി പോലീസിൽച്ചേർന്ന സാധാരണ പോലീസ് ഓഫീസറെ തല്ലിച്ചതയ്ക്കുകയാണോ വേണ്ടത്? ബലൂചിസ്ഥാനിൽ നിന്ന് ബലാത്സംഗം ചെയ്യപ്പെട്ട് രക്ഷപെട്ടോടി ഇന്ത്യയിലെത്തിയ പാവങ്ങൾക്ക് അഭയം നൽകിയതിനാണോ പോലീസുകാരെ ഈ വിദ്യാർത്ഥികൾ തല്ലുന്നത് ? ചില ഗാന്ധിമാർ ജെ എൻ യുവിൽ ചെന്ന് പറയുകയാണ് നിങ്ങൾ ഇന്ത്യയെ കഷണം കഷണമാക്കും എന്ന് വിളിച്ചോളൂ എന്ന്. ഇതൊന്നും അനുവദിച്ചു കൊടുക്കാൻ കഴിയില്ല. അവർക്ക് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ജനാധിപത്യപരമായി അതിനെ എതിർക്കാനുള്ള അവകാശം എനിക്കുമുണ്ട്”. ശക്തമായ ഭാഷയിൽ സ്മൃതി ഇറാനി പ്രതികരിച്ചു.
ദീപിക പദുക്കോൺ ജെ എൻ യുവിലെത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ അവരുടെ രാഷ്ട്രീയചായ്വൊക്കെ എല്ലാവർക്കുമറിയാവുന്നതല്ലേ എന്നാണ് മറുപടി പറഞ്ഞത്. അവരുടെ സ്വാതന്ത്ര്യമാണതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
“അവർക്കറിയാം അവർ നിൽക്കുന്നത് ഇന്ത്യയെ തകർക്കാൻ ആഗ്രഹിയ്ക്കുന്നവരുടെ കൂടെയാണെന്ന്. അവർക്കറിയാം അവർ നിൽക്കുന്നത് സി ആർ പി എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനെ ആഘോഷിച്ചവർക്കൊപ്പമാണെന്ന്. പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ലാത്തികൊണ്ടടിച്ച അക്രമികൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് അവർക്കറിയാമായിരുന്നു… അത് അവരുടെ സ്വാതന്ത്ര്യം. 2011-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നെന്ന് പറഞ്ഞ അവർ പിന്നെന്ത് ചെയ്യുമെന്നാണ് കരുതുന്നത്?” സ്മൃതി പറഞ്ഞുനിർത്തി.
Discussion about this post