ഡൽഹി: ജെഎൻയു സംഭവത്തിൽ കേരളത്തിന്റെ പിന്തുണയിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് വിദ്യാർഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ്. ജെഎൻയു സംഘർഷത്തിന് പിന്നിൽ ഇടത് സംഘടനകളെന്ന് ഡൽഹി പൊലീസ് ഫോട്ടോ സഹിതം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയന്റെയും ഐഷി ഘോഷിന്റെയും കൂടിക്കാഴ്ച.
ജെഎൻയു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ കേരള ഹൗസിൽ വെച്ച് പിണറായി വിജയനും ഐഷി ഘോഷും സംഘവും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നന്ദി അറിയിച്ചത്. ക്യാമ്പസിൽ അന്ന് നടന്ന കാര്യങ്ങൾ മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു.
ആക്രമണത്തിൽ അധ്യാപകര്‍ക്ക് അടക്കം പരിക്കേറ്റിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികൾ പറഞ്ഞു. ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിയേറ്റതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. പോരാട്ടം തുടരണമെന്നും പിൻമാറരുതെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. ക്യാമ്പസിലെ നിലവിലെ അവസ്ഥയും പിണറായി വിജയൻ ആരാഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു.
Discussion about this post