ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. പുറത്തു നിന്നെത്തുന്നവരും അനധികൃത താമസക്കാരും അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് എല്ലാ വാർഡന്മാർക്കും സർവ്വകലാശാല നിർദ്ദേശം നൽകി.
സർവ്വകലാശാലയിൽ ജനുവരി 5ന് നടന്ന അക്രമത്തിൽ നിരവധി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നിൽ എ ബി വി പിയാണെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുകയും ഇത് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ ഇടത് സംഘടനകളും പുറത്ത് നിന്നെത്തിയവരുമാണെന്ന് എ ബി വി പിയും ആരോപിച്ചിരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ജെ എൻ യു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷ് അടക്കം ഒൻപത് പേർക്കെതിരെ ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് എടുത്തിരുന്നു. അക്രമങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Discussion about this post