ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ജവാന്മാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞു. അപകടത്തിൽ എട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും ഒരു സിവിലിയൻ ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മൂന്ന് സി.ഐ.എസ്.എഫ് ജവാന്മാരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ക്ഷേത്ര പരിസരത്തെ ഡ്യൂട്ടിക്ക് ശേഷം ജവാന്മാർ തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ കത്രയ്ക്ക് സമീപമുള്ള താരകോട്ട് പാതയിൽ വെച്ചാണ് അപകടമുണ്ടായത്. 572-ാം സി.ഐ.എസ്.എഫ് കമ്പനിയുടെ ജീവനക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ജമ്മുവിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









