റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ഹബ്ബായ റാസ് തനൂറയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ഏകദേശം 6:00 മണിയോടെയാണ് അപകടം നടന്നത്. ആരാംകോയുടെ കീഴിലുള്ള ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഊർജ്ജ മന്ത്രാലയത്തിന്റെയും വ്യോമയാന വകുപ്പിന്റെയും നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മൂടൽമഞ്ഞ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായത് എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
അപകടം നടന്ന റാസ് തനൂറ മേഖല മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി ടെർമിനലുമാണ്. സൗദി ആരാംകോ നേരിട്ടാണ് ഈ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തീരദേശ മേഖലയായ ഇവിടെ കപ്പലുകളിലേക്കും ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായി ആരാംകോ പതിവായി തങ്ങളുടെ ഹെലികോപ്റ്റർ സർവീസുകൾ ഉപയോഗിക്കാറുണ്ട്.









