ശ്രീനഗർ : കശ്മീരിൽ വെള്ളിയാഴ്ച പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുരോഹിതനും വിഘടനവാദി നേതാവുമായ മിർവൈസ് ഉമർ ഫാറൂഖ്. കശ്മീരിലെ പ്രമുഖ മതനേതാവും ഹുറിയത്ത് കോൺഫറൻസ് (APHC) ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖ് ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടത്തിയ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പ്രശംസ നടത്തിയത്. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചതും ഏറ്റവും സ്വാധീനം ഉള്ളതുമായ പട്ടികയിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനമെന്ന് മിർവായിസ് ഉമർ ഫാറൂഖ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റ കാലയളവിലെ വിദേശനയങ്ങളെയും മിർവായിസ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ”പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരം ഏറ്റെടുത്തപ്പോൾ അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സഹകരണത്തിനുമാണ് മുൻഗണന നൽകിയത്. അദ്ദേഹത്തിന്റെ ആ നീക്കങ്ങൾ ദക്ഷിണേഷ്യയിലുടനീളം വലിയൊരു സമാധാന പ്രതീക്ഷ ജനിപ്പിച്ചിരുന്നു. ഏറ്റവും ദീർഘകാലം രാജ്യം ഭരിക്കുന്ന നേതാവെന്ന നിലയിൽ ആ പഴയ ചർച്ചകളുടെയും കൂട്ടായ്മകളുടെയും അന്തരീക്ഷം തിരികെക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കും. ജമ്മു കശ്മീരിലെയും ദക്ഷിണേഷ്യയിലെയും ശാശ്വതമായ സമാധാനത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണം,” എന്നും മിർവായിസ് ഉമർ ഫാറൂഖ് സൂചിപ്പിച്ചു.
മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, ഡോ. മൻമോഹൻ സിംഗ് എന്നിവർ കശ്മീർ വിഷയത്തിലും പാക് നയതന്ത്രത്തിലും കാണിച്ച ആർജ്ജവം ഇപ്പോഴത്തെ കേന്ദ്ര നേതൃത്വവും ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ചർച്ചകൾക്ക് അതിന്റേതായ മൂല്യമുണ്ടെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിലെ ജനസംഖ്യയുടെ നാലിലൊന്ന് ജീവിക്കുന്നത് ദക്ഷിണേഷ്യയിലാണ്. വലിയ സാമ്പത്തിക-സാംസ്കാരിക ശേഷിയുള്ള ഈ മേഖല പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ തർക്കങ്ങൾ കാരണം പിന്നോട്ട് പോകുകയാണെന്നും അതിന് മാറ്റം വരണമെങ്കിൽ ഇന്ത്യയും പാകിസ്താനും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും മിർവായിസ് ആവശ്യപ്പെട്ടു. കർബലയിലെ രക്തസാക്ഷിത്വം നമ്മെ പഠിപ്പിക്കുന്നത് അഹങ്കാരത്തിനും ശക്തിപ്രയോഗത്തിനും മുകളിൽ സത്യവും സംവാദവുമാണ് വിജയിക്കുക എന്നതാണെന്ന് ഓർമ്മിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.








