2011-ലെ ഐസിസി ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ആ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ബോളിവുഡ് താരം ആമിർ ഖാനുമായുള്ള പഴയ അഭിമുഖത്തിൽ കോഹ്‌ലി തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ആ നിമിഷങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന താൻ ഭയന്ന് പോയെന്നും അന്തരീക്ഷം മുഴുവൻ നിശബ്ദമായി പോയെന്നും ആമിർ ഖാൻ പറഞ്ഞു.” സച്ചിൻ ടെണ്ടുൽക്കർ പുറത്തായപ്പോൾ വാങ്കഡെ സ്റ്റേഡിയം നിശബ്ദതയിലാണ്ടുപോയി. ടീം തോറ്റുപോയെന്ന് എല്ലാവരും കരുതിയ നിമിഷമായിരുന്നു അത്. ”
അത്രയും സമ്മർദ്ദമുള്ള സമയത്ത് ക്രീസിലേക്ക് നടക്കുമ്പോൾ എന്തായിരുന്നു ചിന്തയെന്ന് ആമിർ ഖാൻ ചോദിച്ചപ്പോൾ, കോഹ്‌ലിയുടെ മറുപടി ഇതായിരുന്നു: “നിങ്ങൾ ചിന്തിച്ചതുതന്നെയാണ് ഞാനും ചിന്തിച്ചത്, നമ്മുടെ ടീം തോൽക്കും!” കോഹ്‌ലി പറഞ്ഞു.
മുൻനിര ബാറ്റ്‌സ്മാൻമാർ പുറത്തായപ്പോൾ താൻ വളരെയധികം പരിഭ്രാന്തനായിരുന്നുവെന്നും, പ്രത്യേകിച്ചും ലസിത് മലിംഗയുടെ യോർക്കർ പന്തുകളെ നേരിടാൻ ഭയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. എങ്കിലും, ക്രീസിൽ എത്തിയ ശേഷം രണ്ട്-മൂന്ന് പന്തുകൾ നേരിട്ടതോടെ താൻ ശാന്തനാവുകയും ഗൗതം ഗംഭീറുമായി ചേർന്ന് നിർണ്ണായകമായ കൂട്ടുകെട്ട് പടുത്തുയർത്തുകയുമായിരുന്നു. ലോകകപ്പ് ഫൈനലിൽ കോഹ്‌ലി നേടിയ 35 റൺസ് ഇന്ത്യയുടെ വിജയയാത്രയിൽ ഏറെ നിർണ്ണായകമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.












