ഗ്വാളിയോർ: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ അക്രമത്തിൽ കോൺഗ്രസ്സിനും ഇടത് പക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർവ്വകലാശാലയിൽ അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടത് സംഘടനകാളാണെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലയുടെ പ്രതിച്ഛായ തകർക്കുകയും സെമസ്റ്റർ പരീക്ഷകൾ തടസ്സപ്പെടുത്തുകയുമാണ് ഇടത് പക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ ഡൽഹി പൊലീസ് ഈ ഗൂഢാലോചന പൊളിച്ചതായും യോഗി വ്യക്തമാക്കി. മർദ്ദനമേറ്റു എന്ന് പരാതിപറഞ്ഞവർ തന്നെയാണ് വടികളും കല്ലുകളുമായി ദൃശ്യങ്ങളിൽ നിറഞ്ഞു നിന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് കിംവദന്തികളും നുണകളും പ്രചരിപ്പികാനാണ് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്സും ഇടത് പക്ഷവും രാജ്യത്തെ നക്സലുകൾക്കും ഭീകരവാദികൾക്കും വിഘടനവാദികൾക്കും ഊർജ്ജം പകരുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും കശാപ്പ് ചെയ്ത കോൺഗ്രസ്സാണ് ഇന്ന് അവയുടെ കാവൽക്കാരായി നടിക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നാണ് ചില സംസ്ഥാനങ്ങൾ പറയുന്നത്. ഇതല്ലേ യഥാർത്ഥ ഭരണഘടനാ വിരുദ്ധതയെന്നും യോഗി ആദിത്യനാഥ് ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post