ജയ്പുർ: രാജ്യം ഇപ്പോൾ സുരക്ഷിതമായിരിക്കുന്നതിന്റേയും ഒന്നായി നിൽക്കുന്നതിന്റേയും കീർത്തി സായുധ സേനയിലെ ജവാന്മാർക്കാണെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സായുധ സേനയിൽനിന്നു വിരമിച്ചവരുടെ പെൻഷൻ ഓൺലൈൻ ആക്കുന്നതടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായുധ സേന വെറ്ററൻസ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നുസേനാ വിഭാഗങ്ങളും നേരിടുന്ന പല വെല്ലുവിളികളും ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സംയുക്ത സേനാ മേധാവിയുടെ നിയമനം വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ നിയമനത്തിന് ഏറ്റവും ശക്തമായി വാദിച്ചത് ആർമി വെറ്ററൻസ് ആണെന്നും കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ചർച്ച നടത്തുന്ന ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മിനിറ്റുകളേ വേണ്ടിവന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post