തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാർ സുപ്രീംകോടതിയിൽ പോകുമ്പോൾ തന്നോട് ചർച്ച ചെയ്യണമായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ഭരണഘടനാമേധാവിയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരും നിയമത്തിന് താഴെയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
താനാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ ചുമതലയുള്ളയാൾ. സർക്കാർ ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ചെയ്തത് ശരിയായ നടപടിയല്ല. സുപ്രീംകോടതിയിൽ സർക്കാർ പോയതിനോട് തനിക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ പ്രോട്ടോകോൾ പ്രകാരം തന്നെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഒരു നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ സർക്കാർ ചോദ്യം ചെയ്യുമ്പോൾ അത് താൻ പത്രത്തിലൂടെ വായിച്ചറിയുകയും ചെയ്യുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമോയെന്ന് താൻ പരിശോധിക്കുമെന്നും ഗവര്‍ണർ പറഞ്ഞു. ഭരണഘടനയും നിയമവും നിശ്ചയിച്ച പരിധികളെ മറികടക്കാതിരിക്കാൻ താൻ ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനോട് ചില ചോദ്യങ്ങളുയർത്തുകയാണ് താൻ ചെയ്തത്. ഓർഡിനൻസിൽ ചില വ്യക്തതകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post