അഹമ്മദാബാദ്: ഐആര്‍സിടിസിയുടെ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടിയായ ‘തേജസി’ന് പച്ചക്കൊടി കാട്ടി ഇന്ത്യൻ റെയിൽവെ. ഈ മാസം 17-ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേര്‍ന്ന് തേജസിന്റെ ഉദ്ഘടന യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഡല്‍ഹി-ലഖ്നൗ പാതയില്‍ സര്‍വ്വീസ് ആരംഭിച്ച ആദ്യത്തെ സ്വകാര്യ തീവണ്ടി വന്‍ വിജയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തേജസ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സിസി ടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് ഉപയോഗപ്രദവും, സൗകര്യപ്രദവുമായ സൗകര്യങ്ങളോടു കൂടിയാണ് തേജസിന്റെ വരവ്.
അഹമ്മദാബാദില്‍ നിന്ന് വണ്ടി രാവിലെ 6.40-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് ഐ.ആര്.സി.ടി.സി. നല്കിയ സമയക്രമം. മുംബൈയില്‍നിന്ന് വൈകീട്ട് 3.40-ന് തിരിച്ച് രാത്രി 10.15-ന് വണ്ടി അഹമ്മദാബാദില്‍ എത്തും.
ജനുവരി 19 മുതല്‍ ആണ് തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഓട്ടം ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കുന്നു. തേജസ് ഒരു മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐ.ആര്.സി.ടി.സി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. തുടങ്ങി നിരവധി സംവിധാനങ്ങളോടുകൂടിയാണ് രണ്ടാം തേജസിന്റെ വരവ്.
Discussion about this post