ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കാന്‍ പോവുന്നേയുള്ളൂവെന്ന് മുരളീധരന്‍ പ്രതികരിച്ചു. സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഒഫ് ബിസിനസ് വായിച്ച് ഗവര്‍ണര്‍ തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
നിയമനടപടികള്‍ സ്വീകരിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്ന് റൂള്‍സ് ഒഫ് ബിസിനസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ഇതു ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിയാണ് തനിക്കു വിശദീകരണം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ അധികാരത്തെ മറികടന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടിഷ് കാലത്തേതു പോലെ നിയമസഭയ്ക്കു മേല്‍ ഒരു റസിഡന്റിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രസംഗിച്ചിരുന്നു.
ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഭരണഘടനയിലും നിരവധി സുപ്രീം കോടതി വിധികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്, മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനയെന്തെന്നും @arifmohammadk എന്ന കേരള ഗവർണർ ആരെന്നും @vijayanpinarayi ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല!!!#ഇരന്നുവാങ്ങുന്നപ്രഹരങ്ങൾ#GovernorRocks
— V Muraleedharan / വി മുരളീധരൻ ( Modi Ka Parivar) (@VMBJP) January 17, 2020
Discussion about this post