സുഭാഷ് ശശിധരന്‍
കശ്മീരിലെ പഴക്കൂടയിലൊളിച്ച കാഴ്ചകള്‍
എല്ലാ ആഴ്ചയും നടക്കുന്ന എച് എസ്സ് എസ്സിന്റെ ശാഖയില്‍ വച്ചാണ് അവരെ പരിചയപ്പെട്ടത് നല്ല ഉയരമുള്ള കൗമാരക്കാരായ 3 കുട്ടികളോടൊപ്പം വരുന്ന കുലീനയായ ഒരു സ്ത്രീ, ശാഖയും ബാല ഗോകുലവും ഒരുമിച്ചായതു കൊണ്ട് പത്തു വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ മാതാ പിതാക്കളോടൊപ്പം ബാലഗോകുലത്തിലെ കളികളില്‍ ആണ് പങ്കാളികള്‍ ആവുക, പൊതുവെ അല്പം ശാരീരിക അദ്ധ്വാനം വേണ്ട റാം രാജ രാവണ്‍ ഒക്കെ കളിക്കുമ്പോള്‍ സ്ത്രീകള്‍ പൊതുവെ കുട്ടികളെ മുന്നില്‍ നിര്‍ത്തി മാറി നില്‍ക്കുകയാണ് പതിവ്. പക്ഷേ ഈ സ്ത്രീ മാത്രം എല്ലാ ഖേലിലും മുന്നില്‍ തന്നെ നിന്ന് പങ്കെടുക്കും.. അങ്ങിനെ ആണ് അവരെ പരിചയപ്പെട്ടത്.
മറ്റു സ്ത്രീകള്‍ ഒക്കെ മാറി നില്‍ക്കുമ്പോള്‍ എത്ര ഊര്‍ജ്ജ്വ സ്വലതയോടെ ആണ് താങ്കള്‍ കളികളിലും ശാരീരിക്കിലും പങ്കെടുക്കുന്നത്, I appreciate it.
അവരെന്നെ നോക്കി ചിരിച്ചു,
ജി, അത് അവര്‍ ശാഖയില്‍ വരുന്നത് അവരുടെ കുട്ടികള്‍ക്ക് വേണ്ടി ആയത് കൊണ്ടാണ്, ഞാന്‍ വരുന്നത് എനിക്കും ഈ സമൂഹത്തിനും വേണ്ടിയും. ആ ഉറച്ച ശബ്ദത്തില്‍ ഉള്ള വാക്കുകള്‍ക്ക് എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാന്‍ നിന്നപ്പോള്‍ അവരുടെ വക ഒരു ചോദ്യം
ആപ് കിദര്‍ സെ ഹൈ?
ലോക്കലി താമസിക്കുന്ന സ്ഥലം പറഞ്ഞപ്പോള്‍ നാട്ടില്‍ എവിടെ നിന്നാണ് എന്നായി ചോദ്യം, കേരളം എന്ന പേര് കേട്ടപ്പോള്‍ അവരുടെ കണ്ണുകള്‍ വിടര്‍ന്നു.
ഇടക്കുള്ള വിശ്രമ സമയത്തും പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തിറങ്ങിയതിന് ശേഷവും അവരെ കൂടുതല്‍ പരിചയപ്പെടാനും സംസാരിക്കാനും അവസരം കിട്ടി.
എന്ത് കൊണ്ടാണ് നിങ്ങള്‍ക്ക് വേണ്ടി ആണ് ശാഖയില്‍ വരുന്നത്എന്ന് പറഞ്ഞത് എന്ന ചോദ്യത്തിന് അവര്‍ എന്നോട് ഒരു മറു ചോദ്യം ആണ് ഉയര്‍ത്തിയത്
ജീവിതത്തില്‍ എപ്പോഴെങ്കിലും പഴക്കൂടയില്‍ കയറി യാത്ര ചെയ്തിട്ടുണ്ടോ?
എനിക്കൊന്നും മനസിലായില്ല
പഴക്കൂടയിലോ?
അതേ പഴക്കൂട, മുളകൊണ്ട് നെയ്ത വലിയ പഴക്കൂടാ..
ട്രെയിനിലും ഫ്‌ളൈറ്റിലും ഷിപ്പിലും ബസിലും കാറിലും സൈക്കിളിലും എന്തിനു നടന്നു വരെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് പക്ഷെ പഴക്കൂടയില്‍ കയറി ഇന്നേ വരെ എങ്ങും പോയിട്ടില്ല.. അല്ലങ്കില്‍ തന്നെ എങ്ങിനെ പോകും.. എന്റെ ആലോചന കണ്ടിട്ടാവും അവര്‍ തുടര്‍ന്നു
ഉണ്ടാവില്ലെന്ന് എനിക്കറിയാം.. ഞാന്‍ ചെയ്തിട്ടുണ്ട് കുറേ മുഷിഞ്ഞ വസ്ത്രങ്ങള്‍ നിറച്ച പഴക്കൂടയില്‍ ഒളിപ്പിച്ചു എന്റെ അച്ഛന്‍ ചുമലില്‍ എടുത്തു കിലോ മീറ്ററുകളോളം ചുമന്നു എന്നെ യാത്ര ചെയ്യിച്ചിട്ടുണ്ട്.. എന്റെ പതിനേഴാം വയസ്സില്‍.. മണിക്കൂറുകള്‍ എടുത്ത ആ യാത്ര ഒരു കാഴ്ചയുടെ ലോകമായിരുന്നു. ശ്വാസം അടക്കിപ്പിടിച്ചു മുള ഇഴയുടെ ഇടയിലൂടെ ഞാന്‍ കണ്ട ലോകം അന്ന് വരെ കണ്ട എന്റെ കാഴ്ചകളില്‍ നിന്നും വളറെ വ്യത്യസ്തമായിരുന്നു. കുറച്ചു ആഴ്ചകള്‍ക്കു മുന്നേ വരെ എന്നോടൊപ്പം കളിച്ചിരുന്ന എന്റെ കൂട്ടുകാരും കുടുംബവും അനുകമ്പയോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു എന്നത് സത്യം, പക്ഷെ കുറച്ചു കാലം ആയി അവരുടെ എല്ലാ പെരുമാറ്റത്തിലും ഇന്നല്ലെങ്കില്‍ നാളെ ഞങ്ങള്‍ ആ നാട് വിട്ടു പോകേണ്ടവരാണ് എന്ന ബോധ്യത്തോടെ ആണ് സംസാരിച്ചിരുന്നത്.
എത്ര തലമുറകള്‍ ആയി ഞങ്ങള്‍ അവിടെ താമസിക്കുന്നു എന്ന് വടി കുത്തി മുന്നില്‍ നടക്കുന്ന അച്ഛമ്മക്ക് പോലും അറിയില്ല, അച്ഛന്റെ ചുമലില്‍ ഇരിക്കുന്ന കൂടയില്‍ ഞാന്‍ ഉണ്ട് എന്ന് അവരാരും ഊഹിച്ചിരുന്നില്ല, എന്നെ ആഴ്ചകള്‍ക്കു മുന്നേ ദൂരെയുള്ള അമ്മാവന്റെ വീട്ടിലേക്കു അയച്ചിരുന്നു എന്നാണ് അവരെ അറിയിച്ചിരുന്നത്.
എന്റെ ചെറുപ്പത്തിലൊക്കെ എല്ലാവരുമായും നല്ല സൗഹൃദത്തില്‍ ആയിരുന്നു, പിന്നെ പിന്നെ ആ ഗലിയില്‍ ഉള്ള ഞങ്ങളുടെ 23 ഹിന്ദു വീടുകള്‍ മാത്രം എല്ലാത്തിലും ഒഴിവാക്കപ്പെടുന്നത് പോലെ തോന്നിത്തുടങ്ങി.. പോകെ പോകെ അത് പ്രത്യക്ഷത്തില്‍ തന്നെ അനുഭവപ്പെടാന്‍ തുടങ്ങി, അച്ഛന്‍ ഇടയ്ക്കിടെ പറയും അച്ഛന്റെ മുത്തശ്ശന്‍ ഉയര്‍ന്ന ചിന്താഗതി ഉള്ള ആളായിരുന്നു, രാജാവിന്റെ അനുമോദനം വാങ്ങിയ ഉദ്യോഗസ്ഥനായിരുന്നു, ആ ഗലിയുടെ മുഴുവനും തന്നെ നമ്മുടെ കൈവശം ആയിരുന്നു എന്നൊക്കെ, എന്തിനു ഞങ്ങള്‍ ഇടയ്ക്കിടെ പോകാറുള്ള ഒരു ദേവീ മന്ദിര്‍ ഉണ്ട് അതിനു ചുറ്റിനും ഇടതടവില്ലാതെ വീടുകള്‍ ആണ് ഇപ്പോള്‍, മുത്തച്ഛന്റെ ചെറുപ്പത്തില്‍ അതൊക്കെ ക്ഷേത്രത്തിന്റെ കൈവശം ഇരുന്ന ഭൂമി ആയിരുന്നത്രേ, അവിടെ ആളുകള്‍ കുടിലുകള്‍ കെട്ടി കയ്യേറാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശന്‍ അടക്കം ഉള്ള ആളുകള്‍ അതിനെ എതിര്‍ത്തില്ലത്രേ, ദൈവത്തിനെന്തിനാ ഭൂമി, അത് മനുഷ്യന് തല ചായ്ക്കാന്‍ ഉപയോഗിച്ച് കൂടെ എന്ന്. അന്നത്തെ മുത്തച്ഛന്റെ തീരുമാനം അത്ര ശരിയായിരുന്നില്ല എന്ന അഭിപ്രായം അച്ഛന്‍ ഇടയ്ക്കിടെ ആരും കേള്‍ക്കാതെ ഞങ്ങളോട് പറയും, അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും 2 തലമുറകൊണ്ടു ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ കുറേ കാലങ്ങള്‍ ആയി താഴ്വര അശാന്തമായിരുന്നു, ഭീകരര്‍… പരസ്യമായി അങ്ങിനെ പറഞ്ഞു കൂടാ. നല്ലരീതിയില്‍ കച്ചവടം നടത്തിയിരുന്ന അച്ഛന്റെ സുഹൃത്ത് ഗംഗാജിയെ വെടി വച്ചു കൊന്നു എന്ന് കഴിഞ്ഞ വര്‍ഷം കേട്ടപ്പോഴാണ് എന്താണ് ഇസ്‌ലാമിക ഭീകരത എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒന്നിന് പുറകെ ഒന്നായി പരിചയത്തില്‍ ഉള്ള പലരുടെയും കൊലപാതകം. പക്ഷേ അപ്പോഴും ഡല്‍ഹിയിലെ സര്‍ക്കാര്‍ വേണ്ട ജാഗ്രത കാണിക്കുകയും സ്ഥിതിഗതികള്‍ ശാന്തമാക്കും എന്ന് തന്നെ ആണ് ഞങ്ങള്‍ കരുതി പോന്നത്. രണ്ട് മാസം മുന്‍പാണ് ഞങ്ങളുടെ ആ പ്രതീക്ഷയിലും മങ്ങലേറ്റതു. വെള്ളിയാഴ്ചത്തെ നമസ്‌കാരത്തിനു ശേഷം ഇസ്‌ലാമിക ഭീകരര്‍ തെരുവില്‍ അഴിഞ്ഞാടി, തെരുവിലെ അപൂര്‍വം ചില ഹിന്ദു സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു തീയിട്ടു, ഞങ്ങടെ ഗലിയില്‍ ഉള്ള ശരണ്‍ മാമായുടെ സ്ഥാപനവും അതില്‍ പെടും, പക്ഷെ ഭയം അച്ഛന്റെ കണ്ണുകളില്‍ തിളങ്ങിയത് കുറച്ചു തെരുവുകള്‍ക്കപ്പുറം താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ നടന്ന സംഭവത്തിനു ശേഷം ആയിരുന്നു. ഒരു രാത്രിയില്‍ തോക്കുകളും ആയെത്തിയ ജിഹാദി ഭീകരര്‍ ആ വീട്ടിലെ രണ്ട് പുരുഷന്മാരെ വെടി വച്ചു കൊന്നു എന്നിട്ട് 23 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി, അവര്‍ മിലിട്ടറിയുടെ ഒറ്റുകാരായിരുന്നു എന്നാണ് ആരോപണം.
ആ സംഭവത്തിനു ശേഷം എന്നെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ദൂരെ അമ്മാവന്റെ വീട്ടില്‍ പോയി എന്ന് അയല്‍ക്കാരോട് അച്ഛന്‍. താഴ്‌വര ഉപേക്ഷിച്ചു പോകാന്‍ ജിഹാദികള്‍ മസ്ജിദിലെ ലൗഡ്‌സ്പീക്കറിലൂടെ ആഹ്വാനം ചെയ്തതും വഴികള്‍ തോറും പോസ്റ്ററുകള്‍ പതിച്ചതും അത് വരെ അത്ര ഗൗരവമായി ഞങ്ങള്‍എടുത്തിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ അത്യാവശ്യം ഉള്ള വസ്ത്രവും കുറച്ചു ബിസ്‌കറ്റു പോലുള്ള ആഹാരസാധനവും ഒക്കെ പൊതിഞ്ഞു കെട്ടി വച്ചു. വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ അമ്മയോട് എന്തൊക്കെയോ അടക്കി പറഞ്ഞു, കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു തെരുവുകളില്‍ ജിഹാദികള്‍ നടത്തിയ ക്രൂരതകള്‍ ആയിരുന്നു എന്ന് പിന്നീടൊരിക്കല്‍ അമ്മ പറഞ്ഞു. പിറ്റേന്നു രാവിലെ ഒരു വലിയ പഴക്കൂടയില്‍ കുറച്ചു പഴയ തുണികള്‍ നിറച്ചു എന്നെ അതിലാക്കി പിന്നെയും കുറച്ചു തുണികള്‍ ഇട്ട് അച്ഛന്‍ മുന്നില്‍ നടന്നു പിന്നെ അച്ഛമ്മ അമ്മ അനിയന്മാര്‍… അവര്‍ക്ക് കഴിയുന്നത്ര തുണികളും പാത്രങ്ങളും പൊതിഞ്ഞെടുത്തു വീടിനു പുറത്തേക്കു.. ആ പഴക്കൂടയില്‍ ഇരുന്നു കൊണ്ടുള്ള കാഴ്ച ആയിരുന്നു എനിക്കീ ലോകത്തെ എറ്റവും വലിയ വിജ്ഞാനം പകര്‍ന്നു തന്നത്.
ഇസ്‌ലാമിക തീവ്ര വാദം വാതിലില്‍ മുട്ടുമ്പോള്‍ ലോക്ക് തുറന്ന് കൊടുക്കുക മാത്രമാണ് അന്ന് വരെ നിങ്ങളോടൊപ്പം നില്‍ക്കുന്ന ജനാധിപത്യ മതേതര വിശ്വാസികള്‍ എന്ന് നടിക്കുന്ന തീവ്രത ഇല്ലാത്ത മത ഭക്തരുടെ ജോലി. അവിടെ കൂടിയിരുന്ന ഞങ്ങളുടെ പാലായനംനോക്കിനിന്ന ചില മത വിശ്വാസികളുടെ കണ്ണിലെങ്കിലും സഹതാപം തിരശ്ശീലയിട്ടു മറച്ചിരുന്നെങ്കിലും വരാന്‍ പോകുന്ന ‘ജന്നത്തിന്റെ’ തിളക്കം തിങ്ങി നിന്നിരുന്നു. ആയുധം ധരിച്ച തീവ്രവാദികളുടെയും സഹതാപം നടിച്ച മിതവാദികളുടെയും കണ്ണിലെ ആ തിളക്കം ഒരുപോലെ തിളങ്ങി അത് ഒരു തീക്കാറ്റായി എന്റെ മനസ്സിലേക്കും.
താഴ്‌വരയില്‍ നിന്നും ജമ്മുവിലേക്കും അവിടെ നിന്നും ഡല്‍ഹിയിലേക്കും അഭയം തേടി അലയുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യം ഇത് ഞാനും കൂടി ഉള്‍പ്പെടുന്ന രാജ്യം തന്നെ അല്ലേ എന്നാണ്. ഡല്‍ഹിയില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആര്‍ എസ്എസ് ശാഖ കാണുന്നത്, വിവാഹം കഴിഞ്ഞു ബ്രിട്ടനില്‍ താമസം ആക്കിയിട്ടും ഞാന്‍ സംഘ പ്രവര്‍ത്തനം എവിടെയാണ് എന്ന് അന്വേഷിച്ചു ചെല്ലുകയായിരുന്നു. ഒരാഴ്ച പോലും മുടക്കാതെ എല്ലാ ഞായറാഴ്ചയും ഞാന്‍ ശാഖക്ക് വരും,
മക്കളെ ചൂണ്ടിക്കാട്ടി അവര്‍ തുടര്‍ന്നു
അത് കൊണ്ട് തന്നെ ആണ് പറഞ്ഞത് ഇവന്മാര്‍ക്ക് വേണ്ടി അല്ല എനിക്ക് വേണ്ടി ആണ് ഞാന്‍ ശാഖയില്‍ വരുന്നത് എന്ന്.. എന്റെ മുത്തശ്ശനോ അച്ഛനോ അവരുടെ ആയ കാലത്ത് ഈ കാവിക്കൊടി ആ മണ്ണില്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ അന്ന് എനിക്കാ പഴക്കൂടയില്‍ അച്ഛന്റെ ചുമലില്‍ ഇരുന്നു മാനം കാക്കേണ്ടി വരുമായിരുന്നില്ല.
ഇപ്പോഴും ഞായറാഴ്ച ശാഖയില്‍ വച്ചു അവരെ കാണുമ്പോള്‍ അവരുടെ കണ്ണുകളിലെ ദൃഢനിശ്ചയവും ആത്മ വിശ്വാസവും കാണുമ്പോള്‍ ഒരു വലിയ പ്രതീക്ഷയാണ്, ആത്മവിശ്വാസമാണ്. ഈ കാര്‍മേഘങ്ങള്‍ നീങ്ങുമെന്നും ആകാശം ഇനിയും തെളിയുമെന്നും…വന്ദേ മാതരം
Discussion about this post