തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ തമിഴ്നാട് എസ്എസ്ഐയെ വെടുവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവ് ലഭിച്ചു. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കുറിപ്പിലാണ് തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. വില്‍സണെ വെടിവയ്ക്കുന്നതിനു മുമ്പ് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. വില്‍സണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു. കൂടല്ലൂര്‍ സ്വദേശിയായ കാജ ഭായ് ആണ് സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നെയ്യാറ്റിന്‍കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്ബോഴാണ് ഇവരുടെ ബാഗില്‍നിന്നു തീവ്രവാദബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തത്. വില്‍സണെ കൊലപ്പെടുത്തുന്നതിനായി കളിയിക്കാവിളയില്‍ എത്തും മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി ജാഫറെന്നയാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. തമിഴിലുള്ള കുറിപ്പില്‍ ഇംഗ്ലീഷില്‍ ഐ.എസ്.ഐ. എന്നും രേഖപ്പെടുത്തിയിരുന്നു. ജാഫറിനെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് വില്‍സണെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തത്. ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് രക്തംപുരണ്ട കത്തി കണ്ടെടുത്തത്. അബ്ദുല്‍ ഷമീമാണ് കത്തി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്. കൊലപാതകത്തിനു ശേഷം തമ്പാനൂരിലെത്തിയ ഇരുവരും അവിടെ കത്തി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ എറണാകുളത്തേക്കു ബസില്‍ പോയതും അവിടെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അഴുക്കുചാലില്‍ തോക്ക് ഉപേക്ഷിച്ചതും. വെടിവയ്പ് നടന്ന ദിവസം വൈകീട്ട് നാലുമണിക്കു ശേഷമാണ് ഇരുവരും ബാലരാമപുരത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി കത്തി വാങ്ങിയത്. ഒപ്പം ഒരു ചോക്ളേറ്റും വാങ്ങിയിരുന്നു. പ്രതികളെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. കത്തി വാങ്ങിയ ശേഷമാണ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി ബാഗ് ജാഫറിനെ ഏല്‍പ്പിച്ചത്. ഇതിനു ശേഷം കളിയിക്കാവിള ചെക്പോസ്റ്റില്‍ വില്‍സണെ ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ കേരളത്തിലുള്ള ബന്ധുക്കളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. തെളിവെടുപ്പിനു ശേഷം പ്രതികളെ തക്കല പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Discussion about this post