തിരുവന്നതപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം പ്രസ്ക്ലബില്‍ വെള്ളാപ്പള്ളി നടേശനെതിരെ നടന്ന വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോന നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്ത്തകന് റഷീദുമായി തര്‍ക്കം നിലിനിന്നിരുന്നെങ്കിലും പിന്നീട് കൈകൊടുത്താണ് ഇരുവരും പിരിഞ്ഞത്.
സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് വിവാദമായത്. പിന് നിരയില്‍ നിന്ന് ചോദ്യം ചോദിച്ച ആളോട് പത്രക്കാരനാണോ എന്ന് ചോദിച്ച ഡിജിപി അയാള്‍ മാധ്യമപ്രവർത്തകനല്ലെങ്കില് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ സംശയം പ്രകടിപ്പിച്ചു. സംസാരിക്കുന്നത് കണ്ടാല്‍ മദ്യപിച്ച് സംസാരിക്കുന്നത് പോലെ തോന്നും എന്ന സെന്‍കുമാറിന്റെ പരാമര്‍ശത്തിന് ചോദ്യം ചോദിക്കുന്നവരോട് ഇങ്ങനെയാണ് സംസാരിക്കുകയെന്ന് ഇയാള്‍ മറുചോദ്യം ചോദിച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്നു ചിലര്‍ ചേര്‍ന്ന് ചോദ്യം ചോദിച്ചയാളെ പുറത്താക്കുവാനും ശ്രമം നടത്തി.
സ്ഥിതിഗതികള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ സെന്‍കുമാര്‍ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കി. ചോദ്യം ചോദിച്ചയാളോട് തിരിച്ച് ഇരിപ്പിടത്തിലേക്ക് പോകാന്‍ പറഞ്ഞ സെന്‍കുമാര്‍ ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Discussion about this post