ഡൽഹി: പുതിയ കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കർഷകർക്ക് മികച്ച ജലസേചന സൗകര്യവും ധാന്യ സംഭരണ സൗകര്യവും ഉത്പന്നങ്ങൾക്ക് മികച്ച വിലയും ഉറപ്പ് വരുത്തുന്നതാണ് ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെയും അദ്ദേഹം തന്റെ ട്വീറ്റിൽ പരാമർശിച്ചു. കിസാൻ റെയിൽ പദ്ധതിയിലൂടെയും കിസാൻ ഉഡാൻ പദ്ധതിയിലൂടെയും നമ്മുടെ കർഷക സഹോദരങ്ങൾക്ക് ദേശീയ- അന്തർദ്ദേശീയ വിപണികളുടെ ഭാഗമാകാൻ സാധിക്കുമെന്നും തങ്ങളുടെ ഉത്പന്നങ്ങൾ ശരിയായ സമയത്ത് മികച്ച വിലയിൽ വിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകർക്കും രാജ്യത്തെ പഴം- പച്ചക്കറി കർഷകർക്കും പദ്ധതികളുടെ ഗുണഫലങ്ങൾ ലഭ്യമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
നികുതി സമ്പ്രദായം ലഘൂകരിച്ചതിലൂടെ ഇടത്തരക്കാർക്ക് വലിയ ആശ്വാസമാണ് ബജറ്റിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയിരിക്കുന്ന ബജറ്റ് രാജ്യത്തെ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തുന്നതിനോടൊപ്പം സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയുഷ്മാൻ ഭാരത് പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള പദ്ധതി ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത് രാജ്യത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയ്ക്ക് ഉദാഹരണമാണ്. ഭവന നിർമ്മാണം, വൈദ്യുതി, ശൗചാലയ നിർമ്മാണം, പാചക വാതക വിതരണം, ശുദ്ധജല വിതരണം എന്നിവയ്ക്കായി 3.60 ലക്ഷം കോടി രൂപ നീക്കി വെച്ച പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതിജ്ഞാബദ്ധത അതുല്യമാണെന്നും അമിത് ഷാ പ്രശംസിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി 85000 കോടിയുടെയും 53000 കോടിയുടെയും പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് അവരോടുള്ള സർക്കാരിന്റെ കടമയാണെന്നും അമിത് ഷാ വ്യക്തമാക്കി. ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് കവറേജ് ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയ ബജറ്റ് പ്രഖ്യാപനം ബാങ്കിംഗ് മേഖലയുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.
Discussion about this post