തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം വഴി സ്ഥാപനങ്ങൾക്ക് മേൽ മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതിയിലും വൻ തിരിമറി. പൊലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയ പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
കെൽട്രോണിനുണ്ടായിരുന്ന നിരീക്ഷണ ചുമതല അവർ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. എന്നാൽ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാകാതെ വന്നതോടെ, സർക്കാറിന്റെ നിർദ്ദേശം മറികടന്ന് പദ്ധതിക്ക് വേണ്ടി പൊലീസുകാർ തന്നെ രംഗത്തിറങ്ങി. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിക്കാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കിയെന്നാണ് കണ്ടെത്തല്‍.
സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. ഈ പദ്ധതി പൊലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നുവെന്നാണ് ആദ്യം ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വിവരമനുസരിച്ച് ഗാലക്സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത് എന്നാണ്.
പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിയ്ക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. മാത്രമല്ല അതില്‍ നിന്ന് ഒരു ചെറിയ തുക പൊലീസിന് ലഭിക്കും. ഇതോടെ ഈ കമ്പനിയുടെ ബിസിനസ് ഇടനിലക്കാരായി പൊലീസ് മാറിയിരിക്കുകയാണ്. പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കേണ്ടത് എസ്പിമാരായിരിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.
അതുമാത്രമല്ല, കമ്പനി പദ്ധതിയുടെ കണ്ട്രോള് റൂം പൊലീസ് ആസ്ഥാനത്തിനുള്ളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ രണ്ട് ജീവനക്കാര്‍ക്ക് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാനും കണ്ട്രോള് റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതി നല്‍കിയിരിക്കുകയാണ്. സുരക്ഷാ മേഖലയായിരിക്കേണ്ട ഇടത്താണ് ഡിജിപി സര്‍വ്വ അധികാരങ്ങളും ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെൽട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകണം. ഇതിന്റെ ഒരു വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. കെൽട്രോൺ തന്നെ ഈ ബാങ്കുകളിലും വീടുകളിലും ക്യാമറ സ്ഥാപിക്കുമെന്നായിരുന്നു തീരുമാനം.
എന്നാൽ കെൽട്രോൺ കരാർ തെറ്റിച്ചു. സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏൽപ്പിച്ച കെൽട്രോൺ, നിരീക്ഷണത്തിന് സ്വന്തം ജീവനക്കാരനെ നിയോഗിക്കാനും തയ്യാറായില്ല. ഇതോടെ പൊലീസുകാർ തന്നെ നിരീക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ബാങ്കുകളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ എസ്പി മാർ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. പൊലീസ് ഇടപെട്ടതോടെ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി.
ഒരു സ്ഥലത്ത് നാല് ക്യാമറകളും സെൻസറും സ്ഥാപിക്കുന്നതിന് 80000 രൂപയായിരുന്നു നിരക്ക്. കെൽട്രോൺ തന്നെയാണ് ഇത് സ്ഥാപിക്കേണ്ടത്. എന്നാൽ ഇതിന്റെ സോഫ്റ്റ്വെയർ വികസിപ്പിച്ചതും ക്യാമറകൾ ഘടിപ്പിച്ചതും കെൽട്രോണിൽ നിന്ന് ഉപകരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ്. സ്ഥാപനങ്ങൾ നൽകുന്ന പണത്തിൽ നിന്ന് 13 ശതമാനം പൊലീസിനും 87 ശതമാനം കെൽട്രോണിനും എന്നായിരുന്നു വ്യവസ്ഥ. തുടക്കത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ഈ പദ്ധതിയെ എതിർത്തിരുന്നു. പൊലീസിന്റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. ഫലത്തിൽ സിംസ് പദ്ധതി നേരായ വഴിക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്.
സിംസ് പദ്ധതിയിൽ സ്വകാര്യ സ്ഥാപനം വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത്. നിരീക്ഷണത്തിനിടെ മോഷണ നീക്കം കാണുകയാണെങ്കിൽ അക്കാര്യം ഉടൻ പൊലീസിനെ അറിയിക്കണം. പൊലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കുറ്റം ചെയ്യുന്നവരെ പിടികൂടണം എന്നതായിരുന്നു ലക്ഷ്യം.
Discussion about this post