ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലിൽ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിനെ ചുമതലപ്പെടുത്തിയത്. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ടുതവണ ആണ് അജിത് ഡോവല്‍ കലാപ മേഖല സന്ദർശിച്ചത്.
പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിച്ച് സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു. എല്ലാം ഒപ്പിയെടുക്കാന്‍ കാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടല്‍ത്തന്നെ ഊര്‍ജിതമായി.
കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഡല്‍ഹി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു.
”ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണ്. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും. കൈയില്‍ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയല്‍ക്കാരുമുള്‍പ്പെടെ അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാലും വീടിന് അവര്‍ തീയിട്ടു” ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറഞ്ഞു.
നാട്ടുകാര്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദിയറിയിച്ച് രംഗത്തെത്തി. ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവില്‍ കനപ്പെട്ട ഭീതിയുടെ നിഴല്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വന്നുതുടങ്ങി. ഇതിന് സാധാരണ ജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്.
കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദി രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കാരണമാണ് ഞങ്ങളിന്ന് സമാധാനം ശ്വസിക്കുന്നതെന്ന് സുരേഷ് ചൗളയുടെ മകന് ശശി ചൗളയും പറഞ്ഞു.
Discussion about this post