മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അദ്ദേഹം അറിയിച്ചു.മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഗവർണറുടെ ഈ ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവർണർ ലാൽജി ടണ്ഠൻ തിങ്കളാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് വിശ്വാസവോട്ട് തേടണമെന്ന് ഉത്തരവിട്ടത്.
ഈ ആവശ്യം ഉന്നയിച്ച് ബിജെപി സംഘം ശനിയാഴ്ച ഗവർണറെ കണ്ടിരുന്നു.22 എം.എൽ.എമാർ രാജി വെച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ ഭരിക്കാനുള്ള സർക്കാരിന്റെ ഭരണഘടനാപരമായ അവകാശം ഇല്ലാതായെന്നും ബിജെപി നേതാക്കൾ നൽകിയ നിവേദനത്തിൽ പറയുന്നു.ഇതോടെയാണ് ഇന്നലെ രാത്രി 11 മണിയോടടുപ്പിച്ച് കമൽനാഥ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് ഗവർണറുടെ ഓഫീസ് പുറത്തുവിട്ടത്.
Discussion about this post