ഡല്‍ഹി: നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാറില്‍നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു. ബിഹാര്‍ ഔറംഗബാദിലെ കോടതിയിലാണ് ഹർജി നല്‍കിയത്. മാര്‍ച്ച് 20നാണ് നിര്‍ഭയ കേസില്‍ പ്രതികളായ നാലുപേരെ തൂക്കികൊല്ലുക.
തൂക്കിക്കൊല്ലുന്നതിന് മുമ്പ് വിവാഹമോചനം വേണമെന്നും, വിധവയായി ജീവിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇവരുടെ ഹർജി വ്യാഴാഴ്ച പരിഗണിക്കും.
എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. തൂക്കികൊല്ലുന്നതിന് മുമ്പ് എനിക്ക് നിയമപരമായി വിവാഹമോചനം വേണം -ഭാര്യ ഹർജിയിൽ പറയുന്നു.
അതേസമയം ഭര്‍ത്താവ് കൂട്ട ബലാത്സംഗകേസില്‍ പ്രതിയായതിനാല്‍ യുവതിക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.
നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ നിലവില്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. വിധി നടപ്പാക്കുന്നത് നീട്ടിവെക്കാനായി പ്രതികള്‍ പല നീക്കങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുതവണ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു.
അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ ആരംഭിച്ചു കഴിഞ്ഞു. ആരാച്ചാർ കഴിഞ്ഞ ദിവസം ജയിലിലെത്തിയിരുന്നു. ഇന്ന് ഡമ്മി പരീക്ഷണം നടക്കും.
Discussion about this post