ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അമ്പതുശതമാനത്തോളം കേന്ദ്ര ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട് കൂടുതല്‍ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര് മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2.4 ലക്ഷം ഗ്രൂപ്പ് ബി ജീവനക്കാരും 27.7 ലക്ഷം ഗ്രൂപ്പ് സി ജീവനക്കാരുമാണുള്ളത്. 1.1 ലക്ഷം വരുന്ന ഗ്രൂപ്പ് എ ജീവനക്കാര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.
ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 9, 9.30, 10 എന്നിങ്ങനെ മൂന്നു ഷിഫ്റ്റായാണ് ജോലി ചെയ്യേണ്ടത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തെതന്നെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനാലാണ് സംസ്ഥാനങ്ങള്‍ പൊതുഗതാഗതങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ച് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്.
Discussion about this post