ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധ തടയാനാവതെ നിസ്സഹായമായി പാകിസ്ഥാൻ. ഇതു വരെ പാകിസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഏഴ് പേർ മരിച്ചതായാണ് വിവരം.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 400 പേർക്കാണ് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് അമ്പത്തിയേഴുകാരൻ മരിച്ചത്. ഇതോടെ പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഏഴ് ആയി. കൊവിഡ് 19 ബാധയെതുടർന്ന് ഒരു ഡോക്ടറും മരിച്ചിരുന്നു.
പാകിസ്ഥാനിൽ നിലവിൽ എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയാൻ സ്വയം ക്വാറന്റീൻ പാലിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനുള്ളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ക്ഷേമ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ആവശ്യക്കാരിലേക്ക് വേണ്ട വിധത്തിൽ എത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ഏതായാലും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പാകിസ്ഥാൻ സർക്കാർ കടക്കാൻ തയ്യാറാകുന്നില്ലെങ്കിൽ വൻ ദുരന്തമായിരിക്കും കാത്തിരിക്കുകയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post