പാകിസ്താനിൽ ഭരണകൂടത്തിന് മേൽ പിടിമുറുക്കുന്ന സൈനിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്ത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന് നേരെയാണ് ജനവിധി നേരിടാൻ ആവശ്യപ്പെട്ട് പരസ്യ വെല്ലുവിളി ഉയർന്നിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ സൈനിക മേധാവി സ്ഥാനം രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതാവ് ജനറൽ അസിം മുനീറിനെ വെല്ലുവിളിച്ചു. ജാമിയത്ത് ഉലമ ഇ ഇസ്ലാം (F) മേധാവി മൗലാനാ ഫസ്ലുർ റഹ്മാനാണ് സൈന്യത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. ബലൂചിസ്താനിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സൈനിക നേതൃത്വം പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താനിലെ ജനങ്ങൾ നിങ്ങളുടെ നയങ്ങൾക്കൊപ്പമാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ യൂണിഫോം ഊരിവെച്ച് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ജനങ്ങൾക്ക് മുന്നിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾ ചെയ്യുന്നതുപോലെ ജനാധിപത്യപരമായി ഒരു തിരഞ്ഞെടുപ്പിനെ നേരിടാനും, അണിയറയിലിരുന്ന് ഭരണകൂടത്തെ നിയന്ത്രിക്കുന്നതിന് പകരം ബാലറ്റിലൂടെ ജനങ്ങൾ വിധി എഴുതട്ടെ എന്നും അദ്ദേഹം തുറന്നടിച്ചു. പാക് രാഷ്ട്രീയത്തിൽ പരമ്പരാഗതമായി വലിയ സ്വാധീനം ചെലുത്തുന്ന സൈന്യത്തിനെതിരെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ പരസ്യമായി രംഗത്തെത്തുന്നത് രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താനും മാധ്യമ സ്വാതന്ത്ര്യം തടയാനും സൈന്യം അനാവശ്യമായി ഇടപെടുന്നുവെന്നും റാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.












