പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിരൂക്ഷമാകുന്നു. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ഇറാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന ടാങ്കുകളും അമേരിക്കയുടെ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കയുടെ സൈനിക നടപടികൾക്കുള്ള കൃത്യമായ മറുപടിയാണിതെന്നും, തങ്ങളുടെ ‘കണ്ണിന് പകരം കണ്ണ്’ എന്ന പ്രത്യാക്രമണ പരമ്പരയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടപ്പാക്കിയതെന്നും ഐആർജിസി വ്യക്തമാക്കി. ഇതിനുപുറമെ, കുവൈറ്റിലെ അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ തന്ത്രപ്രധാനമായ എഫ്‌പിഎസ് റഡാർ സംവിധാനവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിന്റെ വടക്കൻ അതിർത്തി പ്രദേശങ്ങളിലേക്കും ഇറാൻ തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ബഹ്റൈനിലെ ശൈഖ് ഇസാ വ്യോമതാവളത്തിൽ യുഎസിന്റെ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തതായും ഇറാന്റെ വിപ്ലവ ഗാർഡുകൾ അവകാശപ്പെട്ടു. ഇതിന് പുറമെ ജോർദാനിലുള്ള യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇറാനിലെ ബന്ദർ അബ്ബാസ്, ഖുഷം എന്നിവിടങ്ങളിലായി പന്ത്രണ്ടോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങൾക്കുള്ള പകരമാണിതെന്നാണ് ഇറാന്റെ വാദം. ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ദക്ഷിണതീരത്തെ റഡാർ കേന്ദ്രങ്ങളും ഡ്രോൺ താവളങ്ങളും തകർന്നതായി അമേരിക്ക നേരത്തെ അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ഇറാൻ നിരന്തരം ആക്രമണം നടത്തുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഈ മേഖലയിൽ വീണ്ടും കടുത്ത സൈനിക നടപടികളിലേക്ക് കടന്നത്.
യുദ്ധസമാനമായ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തതായും സൂചനകളുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ വേണമെന്ന് ഭരണകൂടത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, അമേരിക്കയോട് കടുത്ത പ്രതികാരം വേണമെന്ന വാശിയിലാണ് ഐആർജിസി നേതൃത്വം. ഇറാന്റെ പുതിയ പരമോന്നത ആത്മീയ നേതാവായ മൊജ്താബ ഖമനേയിയും ‘രക്തത്തിന് രക്തം’ എന്ന കടുത്ത നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. പശ്ചിമേഷ്യ കടുത്ത യുദ്ധഭീതിയിലായ സാഹചര്യത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനായി ഒമാനും പാകിസ്താനും കേന്ദ്രീകരിച്ച് അണിയറയിൽ നയതന്ത്ര ചർച്ചകൾക്കുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്.








