സുനിൽ പി ഇളയിടത്തിന്റെ പുതിയ പുസ്തകമായ മഹാഭാരതം-സാംസ്‌കാരിക ചരിത്രം’ കോപ്പിയടിയാണെന്ന ആരോപണവുമായി നിരൂപകൻ രവിശങ്കര്‍ എസ്. നായര്‍. പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ അധ്യായമാണെന്നും ഇതിൽ ആകെയുള്ള 24966 വരികളിൽ 18,893 വരികളും മറ്റ് പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ മാത്രമാണെന്നും രവിശങ്കർ ആരോപിക്കുന്നു. ഇതിലെ 5997 വരികൾ മാത്രമാണ് സുനിലിന്റേതെന്നും വെറും കോപ്പിയടിയായ പുസ്തകം മഹാഭാരതത്തെക്കുറിച്ചിറങ്ങിയ ഏറ്റവും ആധികാരികവും മൗലികവുമായ കൃതിയാണെന്ന ഡിസി ബുക്സിന്റെ പരസ്യം വഞ്ചനയാണെന്നും ലേഖകൻ സമർത്ഥിക്കുന്നു.
ഫേസ്ബുക്കിൽ രവി ഡിസിക്ക് എഴുതിയ തുറന്ന കത്തിൽ രവിശങ്കർ ഇങ്ങനെ പറയുന്നു: ‘അതായത് പുസ്തകത്തിന്റെ 75 ശതമാനത്തിലധികം ഉദ്ധരണികളെ ആധാരമാക്കിയുള്ളവയാണ്. ഈ ഭാഗങ്ങളിൽ ഉദ്ധരണികൾ അടങ്ങിയിരിക്കുന്നു എന്നതല്ല ഇവിടെ ഉദ്ധരണികൾ മാത്രമേയുള്ളൂ എന്നത് എടുത്ത് പറയട്ടെ. മറ്റ് പുസ്തകങ്ങളിൽ നിന്ന് വിവർത്തനം ചെയ്തതോ പരാവർത്തനം ചെയ്തതോ ആണ് ഈ വരികൾ. ഗ്രന്ഥകാരന്റേതായി അവിടെ യാതൊന്നും ഇല്ല. ബാക്കിയുള്ള 25 ശതമാനം പരിശോധിച്ചാൽ അവിടെയും പരകീയ പ്രഭവങ്ങൾ, നേരത്തെ പറഞ്ഞതിന്റെ ആവർത്തനങ്ങൾ, ആർക്കും അറിയാവുന്ന കാര്യങ്ങൾ, എന്നിവയൊക്കെയേ ഉള്ളൂ. 75 ശതമാനം ഉള്ളടക്കവും മറ്റുള്ളവർ ഇന്നതിനെക്കുറിച്ചിന്നത് പറഞ്ഞു എന്ന് പറയുന്ന രീതിയിലുള്ള ഒരു പുസ്തകം, മൗലിക സൃഷ്ടിയായി അവതരിപ്പിക്കുന്നതും മഹാഭാരതത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനം, ലോകഭാഷകളിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത അപൂർവ്വ കൃതി എന്നൊക്കെ വിശേഷിപ്പിച്ചു കൊണ്ട് വിപണിയിലെത്തിക്കുന്നതും തികച്ചും അധാർമ്മികമാണ്. പുസ്തക രചനയുടെയും പുസ്തക പ്രസാധനത്തിന്റെയുമെല്ലാ നൈതികതയെയും ലംഘിക്കുന്നതുമാണ് ഈ പ്രവൃത്തി.
പരകീയ പ്രഭവങ്ങൽ പുസ്തകത്തിൽ ഉപയോഗിക്കുന്നതിന് ആഗോള മാനദണ്ഡങ്ങൾ ഉണ്ട് എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ. അവയെല്ലാം അവഗണിച്ചു കൊണ്ട് മറ്റുള്ളവർ എഴുതുയത് പകർത്തി സ്വന്തം പുസ്തകമായി അവതരിപ്പിക്കുക എന്ന ഹീനമായ നടപടിയാണ് സുനിൽ പി ഇളയിടം ഇവിടെ ചെയ്തിരിക്കുന്നത്. അതിന് ഡി സി ബുക്സിനെ പോലെ ഒരു പ്രസിദ്ധീകരണ സ്ഥാപനം ഉപകരണമായി തീർന്നതിൽ അതിയായ ഖേദമുണ്ട്. മൗലികമായത് എന്നല്ല, കഴമ്പുള്ള യാതൊന്നും സുനിൽ പി ഇളയിടം ഇതിലൂടെ പറയുന്നില്ല എന്ന വാസ്തവം നിലനിൽക്കുമ്പോൾ തന്നെ, അത് എന്റെ വിഷയമല്ല എന്ന് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ പുസ്തകത്തിൽ നിന്നും കട്ട് ആൻഡ് പേസ്റ്റും വിവർത്തനവും പരിവർത്തനവും നടത്തി ഒരു പുസ്തകം സൃഷ്ടിക്കുന്നതിലെ നൈതികതയാണ് ഇവിടെ വിഷയം.
പുസ്തക പ്രസാധനത്തിലെ അടിസ്ഥാന ധാര്‍മികതയാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. മലയാളത്തില്‍ ഇത്രയും തരംതാണ രീതിയിലെ ഒരു പകര്‍ത്തിയെഴുതുന്ന രചന ഞാന്‍ കണ്ടിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നതും പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കുന്നതും, ഇതിലൂടെ വഴിതെറ്റിപ്പോയേക്കാവുന്ന വിദ്യാർത്ഥികളെ മനസ്സില്‍ കാണുന്നതുകൊണ്ടാണ്.
വൈജ്ഞാനിക ഗ്രന്ഥരചന, ഗവേഷണ പഠനങ്ങള്‍ എന്നിവയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെക്കുറിച്ച് അപകടകരമായ ഒരു മാതൃകയാണ് ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കു മുന്നിൽ അവതരിപ്പിക്കുന്നത്. വിമര്‍ശനത്തെയും ചിന്തയെയും നിരസിച്ചുകൊണ്ട്, മറ്റുള്ളവർ എഴുതുന്നത് പകര്‍ത്തിവെച്ച് റഫറന്‍സ് ചേര്‍ക്കുന്നതാണ് അക്കാദമിക ലേഖനത്തിന്റെ രീതി എന്ന ആശയം വിദ്യാര്‍ഥികളിൽ അടിച്ചേല്പിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ഭാവിയില്‍ ഇത്തരം പുസ്തകങ്ങള്‍ പുറത്തു വരുന്നില്ല എന്നുറപ്പുവരുത്താനുള്ള കരുതല്‍ നടപടികള്‍ താങ്കള്‍ സ്വീകരിക്കും എന്നു പ്രത്യാശിക്കുന്നു.‘ എന്നു പറഞ്ഞു കൊണ്ട് പോസ്റ്റ് അവസാനിക്കുന്നു.
Discussion about this post