ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് പദ്ധതി തയ്യാറാക്കി സൈന്യം. ‘ഓപ്പറേഷൻ നമസ്തേ‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കരസേനാ മേധാവി എം എം നരവാനെ പുറത്ത് വിട്ടു.
രാജ്യത്ത് ആകമാനം എട്ട് കൊറോണ ക്വാറന്റീൻ കേന്ദ്രങ്ങൾ സൈന്യം ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിന് മുൻപും ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ ചരിത്രമുള്ള ഇന്ത്യൻ സേന ഈ സാഹചര്യവും സമർത്ഥമായി കൈകാര്യം ചെയ്യുമെന്നും കരസേന മേധാവി വ്യക്തമാക്കി.
സേനാംഗങ്ങൾ ആരോഗ്യവാന്മാരായി ഇരിക്കുന്നത് ഉറപ്പു വരുത്തുക എന്നത് കരസേനാ മേധാവി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്നും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെയും ജനങ്ങളെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ചുമതലയാണെന്നും കരസേനാ മേധാവി അഭിപ്രായപ്പെട്ടു.
രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി സേനാംഗങ്ങൾ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് പരമ പ്രധാനമാണ്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ടെന്നും അവ കർശനമായി പാലിക്കപ്പെടുമെന്നും കരസേന മേധാവി നരവാനെ വ്യക്തമാക്കി.
Discussion about this post