ഡൽഹി: കൊവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിന് ആയുഷ് വിദഗ്ധരുടെ സേവനം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളിലെ വിദഗ്ദ്ധരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി സംവദിച്ചു.
ആയുഷ് വിഭാഗത്തിൽ പെടുന്ന ചികിത്സാ സമ്പ്രദായങ്ങൾക്ക് രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്ത് തലമുറകളുടെ പാരമ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിന്റെ അറിവുകൾ കൊവിഡ് പ്രതിരോധ രംഗത്ത് ഉപയുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് തന്നെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്നും അതേസമയം രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന പാരമ്പര്യ ചികിത്സാരീതികളുടെ നന്മകൾ സമർത്ഥമായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനുള്ള നല്ല മാർഗ്ഗങ്ങൾ ഇത്തരം ചികിത്സകർക്ക് നമ്മിലേക്ക് പകർന്നു തരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ യോഗയിലൂടെ പരിശ്രമിക്കുന്ന ആയുഷ് മന്ത്രാലയത്തിന്റെ പദ്ധതിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം ആയുഷിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെയും തിരിച്ചറിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തെളിവുകളിൽ അധിഷ്ഠിതമായ ഗവേഷണങ്ങൾക്ക് ഐ സി എം ആർ, സി എസ് ഐ ആർ എന്നീ വിഭാഗങ്ങളിലെ ശാസ്ത്രജ്ഞർക്കൊപ്പം ആയുഷ് ശാസ്ത്രജ്ഞരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
സാനിറ്റൈസറുകൾ ഉണ്ടാക്കാൻ ആയുഷ് വിദഗ്ധരെ സ്വാഗതം ചെയ്യുന്നതായും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടുന്നതിന്റെ ഉത്തരവാദിത്വം അവരും ഏറ്റെടുക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പാരമ്പര്യ അറിവുകളിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും രോഗപ്രതിരോധത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ആയുഷ് വിദഗ്ധർ വ്യക്തമാക്കി.
കൊവിഡ് രോഗബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പ്രചാരണം നടത്തുന്ന റേഡിയോ ജോക്കികളുമായും പ്രധാനമന്ത്രി സംവദിച്ചു. അവരുടെ പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Discussion about this post