കൽപ്പറ്റ: കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിന് വൈദികരും കന്യാസ്ത്രീകളും അറസ്റ്റിലായി. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് സംഭവം. രണ്ട് കന്യാസ്ത്രീകളും രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്. മാനന്തവാടി പൊലീസിന്റേതാണ് നടപടി. എല്ലാവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് മറ്റൊരു കേസിൽ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം ആറ് പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.
കൂടാതെ ക്വാറന്റീൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയതിനും മുസ്ലിം ലീഗ് നേതാവ് അഡ്വ നൂർബിന റഷീദിനും മകനുമെതിരെ കോഴിക്കോട് ചേവായൂർ പൊലീസും കേസെടുത്തിട്ടുണ്ട്. ഈ മാസം 14നാണ് നൂർബിനയുടെ മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനായിരുന്നു കേസ്.
Discussion about this post