ഡൽഹി: രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസം പിന്നിടുമ്പോൾ കൊവിഡ് ബാധിതർക്ക് മാനസിക പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നമുക്ക് വേണ്ടത് സാമൂഹിക അകലം പാലിക്കലാണെന്നും എന്നാൽ രോഗത്തിന്റെ പേരിൽ ആരെയും അവഹേളിക്കുകയോ വൈകാരികമായി ഒറ്റപ്പെടുത്തുകയോ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധിതരും നിരീക്ഷണത്തിലുള്ളവരും രോഗത്തിന്റെ പേരിൽ ചിലയിടങ്ങളിൽ വിവേചനം നേരിടുന്നുണ്ടെന്നും ഇത്തരം പ്രവണതകൾ നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തിൽ‘ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ഓരോ ഇന്ത്യക്കാരനും ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ കൊവിഡിനെതിരായ യുദ്ധം ജയിച്ച് നമ്മൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും. ഈ സമരം അനിവാര്യവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഈ പോരാട്ടത്തിൽ ഓരോ ഇന്ത്യാക്കാരന്റെ നിലപാടും പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ആവശ്യങ്ങളോട് നമ്മൾ കാത് കൂർപ്പിക്കേണ്ടതാണ്.നമ്മൾ ഇന്ത്യക്കാർക്ക് അത് സാധിക്കും.‘ പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗൺ തീരുമാനം അനിവാര്യമായിരുന്നു എന്നും അതിന്റെ പേരിൽ താൻ രാജ്യത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. കുറച്ച് ദിവസങ്ങൾ കൂടി നിയന്ത്രണത്തിന്റെ ‘ലക്ഷ്മണ രേഖ‘ നമ്മൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discussion about this post