ഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിലാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ അദ്ദേഹം തന്റെ വാസസ്ഥലമായ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ‘വര്‍ക്ക് ഫ്രം ഹോം’ തിരക്കുകളിലാണ്. തിരക്കുകള്‍ക്ക് കുറവില്ലെങ്കിലും കര്‍ശന പരിശോധനയാണ് സന്ദര്‍ശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി കര്‍ശനമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദര്‍ശകരെ നിയന്ത്രിക്കുന്നില്ല. എന്നാല്‍ ശരീരോഷ്മാവ്, മറ്റ് ആരോഗ്യ പരിശോധനകള്‍, യാത്ര സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ പരിശോധിച്ച ശേഷം മാത്രമാണ് സന്ദര്‍ശകരെ പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കുന്നത്.
പ്രധാനമന്ത്രി ഫയലുകളും മറ്റും പരിശോധിക്കുന്നതിലും യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് ദിവസമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് വൈറസ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളും ഡല്‍ഹിയിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി വിശദമായ ചര്‍ച്ചയും അദ്ദേഹം നടത്തിയിരുന്നു.
കൊറോണ പ്രതിരോധത്തിനുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവര്‍ തലവന്മാരായ പ്രത്യേക സമിതിയുടെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തുന്നുണ്ട്. കൂടാതെ വൈറസ് വ്യാപനവും പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു വിഷങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുതലായവര്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നുമുണ്ട്.
വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, മറ്റ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ആശയവിനിമയം നടത്തും. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുകയും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Discussion about this post