കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറുമായി കറങ്ങാനിറങ്ങിയ കാസര്ഗോഡുകാരന് നാട്ടുകാര്‍ കൊടുത്തത് മുട്ടന്‍പണി. കാസര്‍ഗോഡ് ആലമ്പാടി സ്വദേശി സി.എച്ച് റിയാസാണ് കാറുമായി റോഡിലിറങ്ങിയത്. സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല.
റോഡിൽ മറ്റുവാഹനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അമിത വേഗത്തിലായിരുന്നു ഓട്ടം. ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കൊറോണ രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്‍പിച്ചത്.
പുതിയ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു.
നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post