മേവാർ: ഹരിയാനയിലും കൊവിഡ് 19 രോഗബാധ പടരുന്നു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 4 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേവാറിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.
ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർക്ക് രോഗം പടരുന്നത് ആശങ്കയുണർത്തുന്നുണ്ട്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലെ ധാരാവിയിലും നിസാമ്മുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് രോഗവ്യാപനം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ആകെ തകിടം മറിക്കുന്ന തരത്തിൽ നിസാമുദ്ദീൻ മതസമ്മേളനം മാറിയതായി വിമർശനങ്ങൾ ഉയരുന്നുണ്ട്. സമ്മേളനം നടന്ന സ്ഥലം രാജ്യത്തെ പ്രധാന കൊവിഡ് 19 ഹോട്ട് സ്പോട്ടായി മാറിയിട്ടുണ്ട്.
തബ്ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ട് 1023 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇതേവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 3374 ആയി. 227 പേർക്ക് രോഗം ഭേദമായപ്പോൾ 77 പേർ മരണത്തിന് കീഴടങ്ങി.
Discussion about this post